
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയന്റെ കറവ മൃഗങ്ങൾക്കുള്ള സൈലേജ് വിതരണ പദ്ധതിയായ 'ഹരിതം' ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. തമിഴ് നാട്ടിൽ നിന്നാണ് നിലവിൽ സൈലേജ് എത്തിച്ചിരിക്കുന്നത്. കിലോയ്ക്ക് 8 രൂപയാണ് ഈടാക്കുന്നത്.
പച്ചപ്പുല്ലിന്റെ ദൗർലഭ്യം മൂലം ഉത്പാദനച്ചെലവ് ഉയരുകയും പശുക്കളുടെ ആരോഗ്യം ക്ഷയിക്കുകയും, പാലിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് സബ്സിഡി നിരക്കിൽ കർഷകർക്ക് സൈലേജ് ലഭ്യമാക്കിയത്. മൈലച്ചൽ സർവ്വീസ് സഹകരണ ബാങ്ക് ആഡിറോറിയത്തിൽ നടന്ന ചടങ്ങിൽ സി. കെ ഹരീന്ദ്രൻ എം എൽ എ അധ്യക്ഷനായി.
പുല്ല്, ചോളം വിലകുറഞ്ഞ ശർക്കര (മൊളാസിസ്), ഉപ്പ് എന്നിവയുടെ ലായിനികളുടെ സാന്നിധ്യത്തിൽ ഒന്നര മാസം വരെ വായുകടക്കാത്ത വിധം സൂക്ഷിച്ചാണ് സൈലേജ് രൂപപ്പെടുത്തുന്നത്. ഇതിലൂടെ ഫെർമന്റേഷൻ സംഭവിക്കുന്നതിനാൽ അമിനോ ആസിഡും പോഷകങ്ങളും ധാരാളം ഉത്പ്പാദിപ്പിക്കപ്പെടും. വളരെ വേഗം ദഹിക്കും. കൂടുതൽ പാല് കിട്ടുന്നതിനും നല്ലതാണ്. പുല്ലും ചോളവും ധാരാളം ലഭ്യമാകുന്ന സീസണിൽ സൈലേജായി മാറ്റിയാൽ ക്ഷാമകാലത്ത് ഉപയോഗിക്കാൻ സാധിക്കും. ക്ഷീര സഹകരണ സംഘങ്ങൾ വഴിയാണ് നിലവിൽ സൈലെജുകൾ വിതരണം ചെയ്യുന്നത്.