kerala-police-cctv

തിരുവനന്തപുരം: സംസ്ഥാനത്താകെയുള്ല സിസിടിവി ക്യാമറകളുടെ വിവരം ശേഖരിക്കാനൊരുങ്ങി കേരള പൊലീസ്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ നിർദേശപ്രകാരമാണ് സിസിടിവി ക്യാമറകളുടെ ഓഡിറ്റിംഗ് നടത്തുന്നത്. എല്ലാ ജില്ലകളിലെയും പ്രധാന പ്രധാന കേന്ദ്രങ്ങളും തെരുവുകളും പൂർണ്ണമായും നിരീക്ഷണ സജ്ജമാക്കാനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും നടപടി. തലസ്ഥാനത്ത് മ്യൂസിയം പരിസരത്തിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പൊലീസ് ക്യാമറകളുടെ പ്രവർത്തന പരിധി മൂലം പ്രതിയ്ക്കായി പൊലീസ് ഇരുട്ടിൽ തപ്പിയ സംഭവം വലിയ വിമർശനത്തിന് കാരണമായിരുന്നു. വാഹനത്തിന്റെ നമ്പർ തിരിച്ചറിയത്തക്ക വിധമുള്ള നിലവാരം സംഭവസ്ഥലത്തെ ക്യാമറയ്ക്കില്ലാതെ പോയത് നിരീക്ഷണ ക്യാമറകളുടെ പ്രവർത്തന മികവിനെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്നതിനിടയിലാണ് പൊലീസ് മേധാവിയുടെ പുതിയ ഉത്തരവ് പുറത്ത് വരുന്നത്.

പൊലീസിന്റെ നിയന്ത്രണത്തിലുളള സിസിടിവി ക്യാമറകളുടെ എണ്ണം, ഇനം, സ്ഥാപിച്ചിരിക്കുന്ന സ്ഥലം, പൊലീസ് സ്റ്റേഷന്‍, പ്രവര്‍ത്തനരഹിതമാണെങ്കില്‍ അതിന്റെ കാരണം എന്നിവ ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയും കണ്‍ട്രോള്‍ റൂമും അതത് പൊലീസ് സ്റ്റേഷന്‍ അധികൃതരും ശേഖരിച്ച് സൂക്ഷിക്കും.

പൊലീസ് കണ്‍ട്രോള്‍ റൂമിലും പൊലീസ് സ്റ്റേഷനുകളിലും ഫീഡ് ലഭ്യമായ ക്യാമറകളുടെ വിവരങ്ങളും ശേഖരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദ്ദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറകളുടെ വിവരങ്ങള്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ ശേഖരിച്ച് സൂക്ഷിക്കാനും സംസ്ഥാന പൊലീസ് മേധാവി. നിര്‍ദ്ദേശം നല്‍കി പൊലീസിന്റെ ക്യാമറകളില്‍ പ്രവര്‍ത്തനരഹിതമായവ ഉടനടി അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാമുള്ള നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും മറ്റ് വകുപ്പുകളുടെയും ക്യാമറകളില്‍ കേടായത് നന്നാക്കാന്‍ അതത് വകുപ്പുകളോട് അഭ്യര്‍ത്ഥിക്കുമെന്നും പൊലീസ് അറിയിച്ചു.