
മലപ്പുറം: മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരി കടത്തിവന്നിരുന്ന അന്തർ സംസ്ഥാന ലഹരിക്കടത്തു സംഘത്തിലെ പ്രധാനികളെ ബംഗളൂരുവിൽ കൊണ്ടോട്ടി പോലീസ് പിടികൂടി. കണ്ണൂർ കല്ലിയാട് കൊശവൻ വയൽ സ്വദേശി ഷിന്റു നിവാസിൽ വിഷ്ണു(28 ), കാസർകോട് പരപ്പ ബലാൽ സ്വദേശി കളരിക്കൽ പ്രവീൺ(24), മലപ്പുറം വഴിക്കടവ് മരുത സ്വദേശി കോലോത്തു പറമ്പിൽ നിഷാബ് (30) എന്നിവരേയാണ് പിടികൂടിയത്.
കൊണ്ടോട്ടി ഹിൽ ടോപ്പിൽ കഴിഞ്ഞ ദിവസം കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എയുമായി അഞ്ചുപേരെ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലാപോലീസ് മേധാവിക്ക് കീഴിലെ പ്രത്യേക അന്വേഷണ സംഘമായ ഡൻസാഫ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ബംഗളൂരുവിൽനിന്നും നൈജീരിയൻ സ്വദേശികളെ ഉപയോഗിച്ചാണ് സംഘം മയക്കുമരുന്ന് നിർമ്മിക്കുന്നത്. തുടർന്ന് ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികളെയും മറ്റും കാരിയർമാരായി ഉപയോഗിച്ചാണ് കേരളത്തിലേക്ക് കടത്തുന്നത്. ഒന്നര വർഷത്തോളമായി വളരെ കൂടിയ അളവിൽ സംഘം കേരളത്തിലേക്ക് മയക്കുമരുന്നു കയറ്റിയതായി പൊലീസ് പറഞ്ഞു.
ഒരാഴ്ച മുൻപ് എക്സൈസ് പിടികൂടിയ മഞ്ചേരി സ്വദേശികൾക്കും കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് 70 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയവർക്കും ഈ സംഘമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് സൂചനയുണ്ട്. മഞ്ചേരിയിൽ എം.ഡി.എം.എയുമായി പിടിയിലായ മംഗലശ്ശേരി സ്വദേശി റഫീഖ് കൊണ്ടോട്ടിയിലെ ലഹരിക്കടത്തിലും ഉൾപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. 2021 ൽ കോഴിക്കോട് ട്രെയിനിൽ വച്ച് യാത്രക്കാരിയുടെ അഞ്ചുലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതിയാണ് ഇപ്പോൾ പിടിയിലായ നിഷാബ് . പ്രതികളിൽ നിന്നും കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന കാറും കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും . ഇതോടെ ഈ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം എട്ടായി.കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, കൊണ്ടോട്ടി എസ്.ഐ നൗഫൽ, ജൂനിയർ എസ്.ഐ ജിതിൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രതികളെ പിടികൂടിയത്.