kattil-madam

പാലക്കാട്: കരിമ്പനകളുടെ നാടിന് ജൈന സംസ്‌കൃതിയുമായുള്ള അടുപ്പത്തിന്റെ അടയാളമാണ് കട്ടിൽമാടം കോട്ട. പെരുമ്പിലാവ് - നിലമ്പൂർ സംസ്ഥാന പാതയരികിൽ സ്ഥിതി ചെയ്യുന്ന കോട്ടയും കെട്ടിടവും അപകടഭീഷണിയിലാണ്. കഴിഞ്ഞമാസം ഇതുവഴി പോയൊരു വാഹനം ഇടിച്ച് കോട്ടയ്ക്ക് തകരാറും പറ്റി. ശിൽപശിലയുടെ ഒരു ഭാഗം അടർന്ന് വീണ നിലയിലാണ്. നിരവധി ഭാരവാഹനങ്ങൾ ഇരമ്പിപ്പായുന്ന പാതയോരത്തുള്ള ഈ ചരിത്രപ്രാധാന്യമുള്ള കോട്ടയ്ക്ക് കവചമൊരുക്കാനോ സംരക്ഷിക്കാനോ ആരുമില്ല.

ചതുരാകൃതിയാലണ് ഈ കരിങ്കൽ ശിൽപം. കരവിരുതിന്റെ കലവറയെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം. ദക്ഷിണേന്ത്യയിലെ ബുദ്ധ ജൈനമതങ്ങളുടെ സ്വാധീനം ശക്തമായിരുന്ന കാലത്താണ് നിർമ്മാണം എന്നാണ് വിശ്വസിക്കപ്പെടുന്നത്. കരിങ്കൽ ശില്പത്തിൽ ജൈനമത തീർത്ഥങ്കരൻമാരുടെ രൂപമെന്നാണ് പറയപ്പെടുന്നത്.

പുരാവസ്തു വകുപ്പിനും താത്പര്യമില്ല

2004 ജനുവരിയിൽ ലാൻഡ് റവന്യൂ കമ്മിഷണർ കട്ടിൽ മാടം കോട്ടയുടെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിന് കൈമാറിയിരുന്നു. നേരത്തെ ഇത് പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലായിരുന്നു. പൊതുനിരത്തിനോട് തൊട്ടു കിടക്കുന്ന ചരിത്ര സ്മാരകം സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പുകാർ യാതൊരു നടപടിയും എടുത്തിരുന്നില്ല. എന്നാൽ കൈമാറി കിട്ടിയിട്ടും പുരാവസ്തു വകുപ്പുകാരും സംരക്ഷണ പരിചരണ നടപടികൾ ഇന്നേവരെ സ്വീകരിച്ചിട്ടില്ല.

കാലപ്പഴക്കത്താൽ മുഖ കവാടത്തിലെ കൂറ്റൻ കരിങ്കൽ പാളികൾ അടർന്നുവീണെങ്കിലും പിൻഭാഗത്ത് കാര്യമായ പോറൽ ഏറ്റിരുന്നില്ല. എന്നാൽ ഇപ്പോഴാവട്ടെ പിൻഭാഗത്തോട് ചേർന്ന കോണിലാണ് കല്ല് അടർന്ന് നാശം സംഭവിച്ചത്. കോട്ടയുടെ ഉൾവശം ചെറിയൊരു കിണർ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളും ചുമരെഴുത്തുകളും മാത്രമേ കാണാനാവുകയുള്ളൂ. അനുദിനം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന അപൂർവ്വ കരിങ്കൽ ശില്പം കൃത്യമായി പരിചരിക്കാനും ശാശ്വതമായി സംരക്ഷിക്കാനും പൂർവ്വ ചരിത്ര സ്മൃതി സംബന്ധിച്ച് സഞ്ചാരികൾക്ക് അറിവ് പകർന്നു നൽകാനും സംവിധാനം ഒരുക്കേണ്ടതാണ്. വരുതലമുറയ്ക്ക് ചരിത്രസ്മാരകം പകർന്നു നൽകേണ്ട ദൗത്യങ്ങൾ കട്ടിമാടം കോട്ടയ്ക്കുമുണ്ടല്ലോ.