train

കൊല്ലങ്കോട്: പാലക്കാട് - പൊള്ളാച്ചി റൂട്ടിനോടും കൊല്ലങ്കോട് സ്റ്റേഷനോടും റെയിൽവേയുടെ അവഗണന തുടരുന്നു. പാലക്കാട് - തിരുച്ചെന്തൂർ ട്രെയിൻ 15 മിനിറ്റ് നേരത്തേയാക്കിയെങ്കിലും യാത്രക്കാർക്ക് ഉപകാരപ്രദമായ സർവീസുകളെല്ലാം അസമയത്താണ്. നിറുത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. രാവിലെയും വൈകീട്ടും വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും ഉപകാരപ്രദമായ സർവീസുകൾ നടത്താത്തത് ഈ റൂട്ടിനോടുള്ള കടുത്ത അവഗണനയാണെന്ന് യാത്രക്കാർ കുറ്റപ്പെടുത്തുന്നു.

 ജനങ്ങൾക്ക് ഉപകാരമില്ലാത്ത ചെന്നൈ എക്‌സ്പ്രസ്

ജനങ്ങൾക്ക് ഉപകാരമില്ലാതെ ചെന്നൈ എക്സ്പ്രസ് വെറുതേ തെക്ക് വടക്ക് സർവീസ് നടത്തുകയാണ്. ആലത്തൂർ ലോക്സഭ മണ്ഡലം, നെന്മാറ, ചിറ്റൂർ നിയമസഭ മണ്ഡലം എന്നിവയിൽ ഉൾപ്പെട്ട പുതുനഗരം, വടവന്നൂർ, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം സ്റ്റേഷനുകളെ പൂർണമായും അവഗണിച്ച് ചെന്നൈ എക്സ്പ്രസ് സർവീസ് നടത്തുന്നത്. ഈ സർവീസ് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ചെന്നൈ - പാലക്കാട് എക്സ്പ്രസിന് അഞ്ച് സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാതെയാണ് സർവീസ് നടത്തുന്നത്. തമിഴ്നാട്ടിലെ ചെറിയ സ്റ്റേഷനുകളിൽ ചെന്നൈ - പാലക്കാട് പഴനി എക്‌സ്പ്രസിന് സ്റ്റോപ് അനുവദിച്ച റെയിൽവേ കൊല്ലങ്കോടിനെ അവഗണിക്കുകയാണ്. സർവീസുകൾ തോന്നിയ പോലെ ആയതിനാൽ സീസൺ ടിക്കറ്റ് യാത്രക്കാർ ഇല്ലാത്ത റൂട്ടായി പാലക്കാട് - പൊള്ളാച്ചി റൂട്ടുമാറി. പാലക്കാട് - കോഴിക്കോട്, പാലക്കാട് - എറണാകുളം റൂട്ടുകളിൽ കൂടുതൽ ശ്രദ്ധ നൽകുന്ന ഉദ്യോഗസ്ഥർ പാലക്കാട് ഡിവിഷനിൽ തന്നെ ഉൾപ്പെട്ട പാലക്കാട് - പൊള്ളാച്ചി റൂട്ടിനെ അവഗണിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.

 ആവശ്യങ്ങൾ ഏറെ

പാലക്കാട്ടു നിന്ന് തിരുച്ചെന്തൂർ സർവീസാണ് നിലവിൽ സാധാരണ യാത്രക്കാർക്ക് ഗുണകരമായിട്ടുള്ളത്. 12 ബോഗികൾ മാത്രമുള്ള പാസഞ്ചർ ട്രെയിനിന് ആറ് ബോഗികൾ കൂടുതലാക്കി ഉയർത്തണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. പാലക്കാട് - പുനലൂർ - ചെങ്കോട്ട റൂട്ടിൽ ഓടുന്ന പാലരുവിയും പാലക്കാട് - എറണാകുളം മെമുവും പൊള്ളാച്ചിയിൽനിന്ന് ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.