
മണ്ണാർക്കാട്: സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെ.ടി.ഡി.സി ചെയർമാനുമായ പി.കെ.ശശിക്ക് സഹകരണ സ്ഥാപന നടത്തിപ്പിൽ ജാഗ്രതക്കുറവുണ്ടായെന്ന് മണ്ണാർക്കാട് ഏരിയ, ലോക്കൽ കമ്മിറ്റികളിൽ രൂക്ഷ വിമർശനം. ഏരിയ കമ്മിറ്റി യോഗത്തിനെത്തിയ പി.കെ.ശശിയെ പങ്കെടുപ്പിച്ചില്ല.
ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവും സംസ്ഥാന കമ്മിറ്റി അംഗം സി.കെ.രാജേന്ദ്രനും പങ്കെടുത്ത യോഗത്തിൽ നിന്നാണ് പി.കെ.ശശിയെ മാറ്റി നിറുത്തിയത്.
ശശി യൂണിവേഴ്സൽ കോളേജിന്റെ പേരിൽ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കണമെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗവും ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്. ശശിയുടെ ഏകാധിപത്യ പ്രവണത അംഗീകരിക്കാനാകില്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും നിലപാടെടുത്തു. രാവിലെ പത്തരയോടെയാണ് ഏരിയ കമ്മിറ്റി ചേർന്നത്. ശശി ഈ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് സി.കെ.രാജേന്ദ്രൻ അറിയിക്കുകയായിരുന്നു. യോഗം തുടങ്ങിയതോടെ ശശിക്കെതിരെ പരാതി പ്രവാഹമായി. യൂണിവേഴ്സൽ കോളേജിന്റെ പേരിൽ നടത്തിയ ധനസമാഹരണം പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ വയ്ക്കണമെന്ന് ആവശ്യം ഉയർന്നു. കോളേജ് ചെയർമാനായ പി.കെ.ശശി, ഭീഷണിപ്പെടുത്തിയാണ് ഓഹരി സമാഹരിച്ചതെന്ന് ബാങ്ക് പ്രസിഡന്റുമാർ അറിയിച്ചതും ഏരിയാ കമ്മിറ്റിയിൽ ചർച്ചയായി. ഇഷ്ടക്കാരെ സഹകരണ സ്ഥാപനങ്ങളിൽ തിരുകിക്കയറ്റുന്നതും അംഗങ്ങൾ ചോദ്യം ചെയ്തു. ഏകാധിപത്യ പ്രവണത, പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്നുവെന്നും ഉദാഹരണങ്ങൾ നിരത്തി പലരും വിശദീകരിച്ചു.
മണ്ണാർക്കാട് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭാ കൗൺസിലറുമായ കെ.മൻസൂറാണ് ശശിക്കെതിരെ രേഖകൾ സഹിതം പാർട്ടിനേതൃത്വത്തിന് പരാതി നൽകിയത്. തുടക്കത്തിൽ പാർട്ടി പരാതി പരിശോധിച്ചില്ല. വിഷയം മാദ്ധ്യമങ്ങളിൽ വാർത്തയായതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്. മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളേജിന് വേണ്ടി പാർട്ടി അറിയാതെ ധനം സമാഹരിച്ചെന്നും അത് ദുർവിനിയോഗം ചെയ്‌തെന്നുമാണ് ഒരു പരാതി. സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിൽ നിന്ന് 5 കോടി 49 ലക്ഷം രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പലിശയോ ലാഭമോ കിട്ടാതായതോടെ, ബാങ്കുകൾ കടക്കെണിയിലായി എന്നായിരുന്നു പരാതി.