koya

കോയമ്പത്തൂർ: ഞായറാഴ്ച പുലർച്ചെ അഞ്ചോടെ കോയമ്പത്തൂർ ടൗൺഹാളിന് സമീപം കോട്ടൈ ഈശ്വരൻ കോവിലിന് മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലീസ്, തീവ്രവാദ സംഘടനയായ അൽ ഉമ്മയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുന്നു. സ്ഫോടനത്തിൽ കാറിലുണ്ടായിരുന്ന ഉക്കടം ജി.എം നഗർ സ്വദേശി ജമീഷ മുബീൻ (25) മരിച്ചിരുന്നു. ചാവേർ ആക്രമണമാണോയെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ, ജമീഷയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ജി.എം നഗർ സ്വദേശികളായ ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് തൽഹ എന്നിവരെ അറസ്റ്റുചെയ്തു.

ജമീഷയ്ക്ക് കാർ സംഘടിപ്പിച്ച് നൽകിയത് അൽഉമ്മ നേതാവ് ബാഷയുടെ സഹോദരനായ നവാബ് ഖാന്റെ മകൻ ദൽഹയാണെന്ന് കണ്ടെത്തി. കാർ പത്തുതവണ കൈമറിഞ്ഞാണ് പ്രതികളുടെ കൈവശമെത്തിയത്. 1998ലെ കോയമ്പത്തൂർ സ്‌ഫോടനം ആസൂത്രണം ചെയ്തത് അൽ ഉമ്മയായതിനാലാണ് അതിലേക്കുകൂടി അന്വേഷണം വ്യാപിപ്പിക്കുന്നത്.

കാറിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറെന്ന് കരുതുന്ന രണ്ടെണ്ണത്തിൽ ഒന്നാണ് പൊട്ടിത്തെറിച്ചത്. കാർ രണ്ടായി പിളർന്നു. കാറിൽനിന്ന് ആണികളും കണ്ടെത്തി. ജമീഷയുടെ വീട്ടിൽ നിന്ന് ഗ്യാസ് സിലിണ്ടർ പോലുള്ള വസ്തു കാറിലേക്ക് കയറ്റുന്നതിന്റെ സി.സി ടിവി ദൃശ്യം സംഭവത്തിന് പിന്നാലെ പുറത്തുവന്നിരുന്നു. പഴയ തുണികൾ ശേഖരിച്ച് വിൽക്കുന്ന ജമീഷയുടെ വീട്ടിൽനിന്ന് പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡർ തുടങ്ങിയവ കണ്ടെത്തി.

എൻജിനിയറിംഗ് ബിരുദമുള്ള ജമീഷയെ 2019ൽ ഒരുകേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ ചോദ്യം ചെയ്തിരുന്നു.

ലക്ഷ്യമിട്ടത്

വർഗീയ കലാപത്തിന്

വർഗീയകലാപമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് കോയമ്പത്തൂർ പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നു. 20പേരെ ചോദ്യം ചെയ്തു. പ്രതികൾക്ക് സഹായംലഭിച്ച വഴികളും അന്വേഷിക്കുന്നു.

അന്വേഷണം

കേരളത്തിലേക്കും

പ്രതികളിൽ ചിലർ കേരളത്തിലെത്തിയിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം ഇവിടേക്കുകൂടി വ്യാപിപ്പിക്കുമെന്ന് കോയമ്പത്തൂർ പൊലീസ് പറഞ്ഞു.

മൊബൈൽ ടവർ ലൊക്കേഷൻവച്ചും പ്രതികളുടെ യാത്രാരേഖകൾ പരിശോധിച്ചുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.