ration-card

നെന്മാറ: മഞ്ഞ, ചുവപ്പ്, റേഷൻ കാർഡ് അംഗങ്ങൾക്ക് റേഷൻ കടകൾ വഴി സൗജന്യമായി വിതരണം ചെയ്യുന്ന അരി ലഭിക്കുന്നില്ലെന്ന് ആക്ഷേപം. പി.എം.ജി.കെ.വൈ സ്‌കീം പ്രകാരം റേഷൻ കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും വീതം എ.എ.വൈ വിഭാഗം മഞ്ഞ റേഷൻ കാർഡുകാർക്കും പി.എച്ച്.എച്ച് വിഭാഗം ചുവന്ന റേഷൻ കാർഡുകാർക്കുമുള്ള ധാന്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് പരാതി ഉള്ളത്. ഇത് കാർഡ് ഉടമകളും റേഷൻ വ്യാപാരികളും തമ്മിൽ ബഹളത്തിന് വഴിയൊരുക്കുന്നതായും പറയുന്നു.

എന്നാൽ ഭക്ഷ്യ പൊതു വിതരണ വകുപ്പ് റേഷൻ കടകളിലേക്ക് ആവശ്യമായ സ്റ്റോക്ക് എത്തിക്കാത്തതാണ് ഇതിന് കാരണമായി റേഷൻ കട വ്യാപാരികൾ പറയുന്നത്.

ചിറ്റൂർ താലൂക്കിലെ ബഹുഭൂരിപക്ഷം കടകളിലും പി.എം.ജി.കെ.വൈ പ്രകാരമുള്ള റേഷൻ സാധനങ്ങൾ പൂർണ്ണമായി സ്റ്റോക്ക് എത്തുന്നില്ലെന്ന് കടയുടമകൾ പറയുന്നു. മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ റേഷൻ വാങ്ങാനായി തൊഴിൽ നഷ്ടപ്പെടുത്തി വീണ്ടും വരാൻ ഈ കാർഡ് ഉടമകൾ നിർബന്ധിതരാകുന്നതാണ് ഏറെ പരാതിക്ക് ഇടയാക്കുന്നത്.

ഒരു മാസത്തെ റേഷൻ സാധനങ്ങൾ ഒരുമിച്ച് കിട്ടാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും കാർഡ് ഉടമകൾ പറയുന്നു.

ഇക്കാര്യത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി മുഴുവൻ ഭക്ഷ്യധാന്യങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് മേഖലയിലെ കാർഡ് ഉടമകൾ ആവശ്യപ്പെട്ടു.