photo
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതിയിലെ പുളിമുക്കിൽ ഇന്നലെ അപകടത്തിൽപ്പെട്ട ബസ്

പ്രമാടം : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതിയിലെ പുളിമുക്ക് അപടക്കെണിയായി മാറുന്നു. വാഹനങ്ങൾ തെന്നിമാറിയുള്ള അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർ ഭീതിയിലാണ്. ഇന്നലെ ഇവിടെ നിയന്ത്രണം വിട്ട മിനി ടൂറിസ്റ്റ് ബസ് തെന്നി മാറി മതിലിൽ ഇടിച്ചു നിന്നു. ടെസ്റ്റിംഗിന് കൊണ്ടുവന്ന വാഹനമായതിനാൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. നേരത്തെ കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായ റോഡ് അലൈൻമെന്റും കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ഇവിടെ വരച്ചിട്ടുള്ള സീബ്രാ ലൈനുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. മിനുസമുള്ള സീബ്രാ ലൈനിൽ വാഹനങ്ങൾ തെന്നിമാറിയാണ് ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നത്. മഴ പെയ്താൽ അപകട സാദ്ധ്യത വർദ്ധിക്കുകയും ചെയ്യും. പ്രദേശം അപകടക്കെണിയായി മാറുന്നത് സംബന്ധിച്ച് നാട്ടുകാർ നിവരധി തവണ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. റോഡ് അത്യാധുനിക രീതിയിൽ പുനർ നിർമ്മിച്ച ശേഷമാണ് ഇവിടം അപകടക്കെണിയായി മാറിയതെന്നും ഇതിന് പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.