പത്തനംതിട്ട: നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ ജില്ലയിൽ മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി. അനധികൃത രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരേയാണ് നടപടിയെടുത്തത്. ബസുകൾക്ക് 6500 രൂപ വീതം പിഴയും ചുമത്തി. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ടുദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നൽകിയ നിർദേശം. എൻഫോഴ്‌സ്‌മെന്റ് ആർടിഒ എൻ.സി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എം.വി.ഐമാർ, അഞ്ച് സ്‌ക്വാഡായി തിരിഞ്ഞ് അടൂർ, തിരുവല്ല, പത്തനംതിട്ട, റാന്നി, കോന്നി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മിക്ക ബസുകളുടെയും ജി.പി.എസ് വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നെന്ന് ആർ.ടി.ഒ പറഞ്ഞു. ബസോടിച്ചു നോക്കിയതിൽ മിക്കതും 90 കിലോമീറ്ററിലധികം വേഗത്തിൽ പോകാൻ കഴിയുന്ന സ്ഥിതിയിലാണ്. വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ മോട്ടോർവാഹനവകുപ്പിന്റെ പ്രത്യേക പരിശോധന തുടരും. ടൂറിസ്റ്റ് ബസുകളിലെ അനധികൃതരൂപമാറ്റം, അതിവേഗം, പ്രവർത്തിക്കാത്ത വേഗപ്പൂട്ട്, നിയമാനുസൃതമല്ലാത്ത വ്യതിയാനങ്ങൾ, ഫ്‌ളാഷ് ലൈറ്റുകൾ, ഡാൻസ് ഫ്‌ളോറുകൾ, അമിതശബ്ദസംവിധാനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് പരിശോധിക്കുന്നത്. വിനോദയാത്രാ സംഘങ്ങൾ മോട്ടോർ വാഹനവകുപ്പിന്റെ അനുമതി വാങ്ങണമെന്ന നിർദേശവും കർശനമാക്കിയിട്ടുണ്ട്.