റാന്നി : റാന്നി മണ്ഡലത്തിലെ സമഗ്ര ടൂറിസം വികസന പദ്ധതികൾക്കായി 15 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു. റാന്നിയിലെ ടൂറിസം സാദ്ധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മണിയാർ ഡാം കേന്ദ്രീകരിച്ചുള്ള സമഗ്ര ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടത്തിനായി അഞ്ചു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. ജലവിഭവ വകുപ്പിന്റെ അനുമതി ലഭ്യമാക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും. കൂടാതെ പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് വിനോദസഞ്ചാരകേന്ദ്രമാക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും. ട്രക്കിംഗ്, സാഹസിക ടൂറിസം, ഇക്കോ ടൂറിസം, നദീതീരത്തുകൂടിയുള്ള സ്കൈ വാക്ക് എന്നിവയുടെ സാദ്ധ്യതകൾ വനംവകുപ്പിന്റെ സഹായത്തോടെ ടൂറിസം പദ്ധതിക്കായി പ്രയോജനപ്പെടുത്തും.
ഓരോ പഞ്ചായത്തിലും ഒരു ടൂറിസം മേഖല വീതം കണ്ടെത്തി വികസിപ്പിക്കും. ഇവയെല്ലാം കേന്ദ്രീകരിച്ച് ഒരു ടൂറിസം സർക്യൂട്ട് തയ്യാറാക്കും. അയിരൂർ കേന്ദ്രീകരിച്ച് തെക്കൻ കലാമണ്ഡലം സ്ഥാപിക്കാൻ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. സെന്റർ ഫോർ മാനേജ്മെന്റ് , റാന്നി സെന്റ് തോമസ് കോളേജ് ടൂറിസം വിഭാഗം എന്നിവ ബ്ലോക്ക് പഞ്ചായത്തിന്റെയും ടൂറിസം വകുപ്പിന്റെയും സഹായത്തോടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്.ഗോപി, ശോശാമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്.മോഹനൻ, ടി.കെ.ജയിംസ്, ബീനാജോബി, കെ.ആർ.സന്തോഷ് കുമാർ, ബിന്ദു റെജി, ബിനു ജോസഫ് , ജിജി പി.എബ്രഹാം, ലതാ മോഹൻ, വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി താഴത്തില്ലത്ത്, റാണി ഡി.എഫ്.ഓ ജയകുമാർ ശർമ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ് തോമസ് എന്നിവർ സംസാരിച്ചു.