വള്ളിക്കോട് : കോന്നി -ചന്ദനപ്പള്ളി റോഡിലെ വള്ളിക്കോട് അപകട മേഖലയിലെ റോഡ് നിർമ്മാണം നാട്ടുകാർക്ക് വീണ്ടും ബുദ്ധിമുട്ടാകുന്നു. മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ രണ്ടാഴ്ച മുമ്പ് റോഡ് പണി തുടങ്ങിയെങ്കിലും ടാറിംഗ് വൈകുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇതോടെ നാട്ടുകാർ പൊടിയഭിഷേകത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്. ഇന്റർലോക്ക് കട്ടകൾ മാറ്റിയ ഭാഗത്ത് മെറ്റലും പാറപ്പൊടിയും നിരത്തി റോഡ് ലെവൽ ചെയ്യുന്ന ജോലികൾ ഒരാഴ്ച മുമ്പ് പൂർത്തീകരിച്ചിരുന്നു. ടാറിംഗ് നടത്താനുള്ള യന്ത്ര സാമഗ്രികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. എന്നാൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓട നിർമ്മാണം സംബന്ധിച്ച് ജനപ്രതിനിധികൾ തർക്കം ഉന്നയിച്ചതോടെ പണികൾ വീണ്ടും അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഓടയുടെ കുഴൽ റോഡിൽ നിന്ന് ഉയർന്ന് നിന്നതിനാൽ വെള്ളം ഒഴുകിപ്പോകാൻ കഴിയുമായിരുന്നില്ല. ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ട് ദിവസങ്ങളായെങ്കിലും ടാറിംഗ് ജോലികൾ അനന്തമായി നീളുകയാണ്. ഇതേ തുടർന്ന് വീണ്ടും പ്രക്ഷോഭത്തിനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
അനാസ്ഥയുടെ ഒന്നര വർഷം
2020 അവസാനമാണ് റോഡ് പണി ആരംഭിച്ചത്. കോടികൾ മുടക്കി നിർമ്മിച്ച റോഡിൽ വള്ളിക്കോട് ഭാഗത്തെ നിർമ്മാണ അപാകതകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ തുടക്കം മുതൽ തന്നെ സമരരംഗത്തുണ്ട് . അശാസ്ത്രീയമായി പാകിയ ഇന്റർലോക്ക് കട്ടകൾ മൂലം അപകടങ്ങൾ പതിവായതോടെ നാട്ടുകാർ പണി തടയുകയും പൊതുമരാമത്ത് വകുപ്പ് വിജിലിൻസ് അന്വേഷണം നടത്തുകയും ചെയ്തതോടെ അഞ്ച് മാസമായി പണികൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 14 ന് ഇവിടെയുണ്ടായ ബൈക്ക് അപകടത്തിൽ വള്ളിക്കോട് മൂശാരേത്ത് വീട്ടിൽ യദുകൃഷ്ണന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിക്കുകയും വകുപ്പ് മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. എസ്റ്റിമേറ്റിൽ ഇവിടെ ടാറിംഗാണ് പറഞ്ഞിരുന്നതെങ്കിലും ഇന്റർലോക്ക് കട്ടകൾ പാകാൻ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. 12 കിലോമീറ്റർ ദൂരം വരുന്ന റോഡിന് 9.75 കോടി രൂപയുടെ എസ്റ്റിമേറ്റാണുള്ളത്.
മന്ത്രിയും എം.എൽ.എയും കളക്ടറും ഇടപെട്ടിട്ടും പുല്ലുവില
വള്ളിക്കോട് അപകട മേഖലയിലെ ഇന്റർലോക്ക് കട്ടകൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ടാറിംഗ് നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കഴിഞ്ഞ ആഗസ്റ്റ് 27 ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനുവിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെയും പണി പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് ആവശ്യപ്പെടുകയും എം.എൽ.എയും കളക്ടറും പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്ത ഭാഗമാണ് അവഗണനയുടെയും നേർക്കാഴ്ചയായിരിക്കുന്നത്.
....................
12 കിലോമീറ്റർ ദൂരം, 9.75 കോടി രൂപയുടെ എസ്റ്റിമേറ്റ്