ചെങ്ങന്നൂർ: ഭക്തസഹസ്രങ്ങൾ ദേവീസ്തുതികൾ ആലപിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്താറാട്ട് നടന്നു. മലയാള വർഷത്തെ രണ്ടാമത്തെ തൃപ്പൂത്തായിരുന്നു പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ഇന്നലെ നടന്നത്. ആറാട്ടുകർമ്മങ്ങൾക്ക് തന്ത്രിമാരായ കണ്ഠരര് മോഹനര്, കണ്ഠര് മഹേഷ് മോഹനര് എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ കടവിലെ ആറാട്ടു പുരയിലെ പ്രത്യേക മണ്ഡപത്തിൽ എഴുന്നെള്ളിച്ചിരുത്തി. വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് അഭിഷേകവും ശേഷം നിവേദ്യവും നടത്തി. ആറാട്ടുകടവിലും ആറാട്ടെഴുന്നെള്ളത്ത് കടന്നുവരുന്ന വഴികളിലും നിറപറയും നിലവിളക്കും തെളിച്ചിരുന്നു . നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. പ്രവൃത്തി ദിവസമായിരുന്നെങ്കിലും വെയിലിനെ വകവയ്ക്കാതെ വൻ ഭക്തജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇതിനോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണവിതരണം, കുടിവെള്ള വിതരണം എന്നിവയുംനടന്നു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. തുടർന്ന്
പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം അകത്തെഴുന്നള്ളത്തും ഇരു നടയിലും കളഭാഭിഷേകവും നടത്തി.
ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ കെ .സൈനു രാജ് ,മവേലിക്കര വിജിലൻസ് ഓഫീസർ ഗണേശൻ പോറ്റി, മുൻ ശബരിമല എക്‌സിക്യൂട്ടീവ് ഒാഫീസർ കൃഷ്ണകുമാർ വാര്യർ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.ബിന്ദു, പുലിയൂർ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ ഹരിദാസ്, ഉപദേശക സമിതി പ്രസിഡന്റ് എസ്.വി പ്രസാദ്, സെക്രട്ടറി കെ.കെ വിനോദ് കുമാർ, രക്ഷാധികാരി കെ. ഷിബു രാജൻ, ഷൈജു മറ്റ് ഭാരവാഹികളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.