ചെങ്ങന്നൂർ: ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽ തുലാസംക്രമ നെയ്യാട്ട് കണ്ടു തൊഴുത് ഭക്തർ.തിങ്കളാഴ്ച വൈകിട്ട് 7ന് ശേഷം സംക്രമമുഹൂർത്തത്തിലാണ് നെയ്യാട്ട് ആരംഭിച്ചത്. ആചാരപ്രകാരം ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ നിന്നുള്ള അറുനാവുഴക്ക് നെയ്യാണ് ആദ്യം അഭിഷേകം ചെയ്തത്. തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും നെയ്യ് സമർപ്പിച്ചു.നമസ്‌കാര മണ്ഡപത്തിൽ സ്വർണക്കലശത്തിൽ നെയ്യ് നിറച്ചു പൂജിച്ചു.നെയ്യുമായി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം നടത്തി. ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്ത് മഹാദേവ ക്ഷേത്രത്തിലും ഇതേ മുഹൂർത്തത്തിൽ നെയ്യാട്ട് നടത്തി. 100 പറയിലേറെ നെയ്യ് ഭക്തർ വഴിപാടായി സമർപ്പിച്ചിരുന്നു.തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ആടിയ ശിഷ്ടം നെയ്യ് പ്രസാദമായി പിന്നീട് ക്ഷേത്രത്തിൽ നിന്നു വിതരണം ചെയ്യും.