
കോന്നി: കിണറ്റിൽവീണ കാട്ടുപോത്തിനെ വനപാലകാരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. അതുമ്പുംകുളം ഞള്ളൂർ ചേലക്കാട്ട് അനു സി ജോയിയുടെ വീട്ടിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. ഇന്നലെ രാവിലെ ഏഴരയോടെ ടാങ്കിൽ വെള്ളം നിറയ്ക്കാൻ വീട്ടുകാർ കിണറ്റിലെ മോട്ടർ ഓണാക്കിയപ്പോൾ ടാങ്കിൽ വെള്ളം കയറാത്തതിനെ തുടർന്ന് കിണറ്റിൽ നോക്കുമ്പോഴാണ് പോത്തിനെ കണ്ടത്. തുടർന്ന് വനപാലകരെ വിവരം അറിയിച്ചു. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജെസിംസ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ലിതേഷ്, സുന്ദരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും സ്ട്രൈക്കിങ് ഫോഴ്സും സ്ഥലത്തെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണർ ഇടിച്ചുതാഴ്ത്തി വഴി വെട്ടിയാണ് കരയ്ക്ക് എത്തിച്ചത്. അഞ്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോത്ത് കരയ്ക്ക് കയറിയത്. രണ്ട് മിനിറ്റ് കിണറിന്റെ കരയിൽ നിന്നശേഷം സമീപത്തെ വനത്തിലേക്ക് കയറിപ്പോയി. മുൻകാലുകൾക്കും പുറകുഭാഗത്തും മുറിവുണ്ട്. രക്ഷാ പ്രവർത്തനം കാണാൻ നിരവധി ആളുകൾ എത്തിയിരുന്നു.