മാന്നാർ: നവംബർ അഞ്ചിന് പാണ്ടനാട് മിത്രമഠം നെട്ടായത്തിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി മാന്നാർ നായർസമാജം സ്‌കൂൾ മൈതാനിയിൽ നടക്കുന്ന ചെങ്ങന്നൂർ പെരുമ സർഗോത്സവത്തിൽ എം.ജി യൂണിവേഴ്‌സിറ്റി കലാതിലകം അമലു ശ്രീരംഗിന്റെ നൃത്ത ചുവടുകൾ കാണികളിൽ വിസ്മയം തീർത്തു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബുധനൂർ ശ്രീരംഗിൽ അനിൽ പി.ശ്രീരംഗത്തിന്റെയും വിജി അനിലിന്റേയും ഏകമകളായ അമലു ശ്രീരംഗ്
കാലടി സംസ്‌കൃത സർവകലാശാല മുൻ ശാസ്ത്രീയ നൃത്തവിഭാഗം മേധാവി ഡോ.വേണു ഗോപാലൻ നായരുടെയും പ്രൊഫ.വിനയചന്ദ്രന്റെയും ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്. ബുധനൂർ കേന്ദ്രമായി നൃത്തവിദ്യാലയം നടത്തിവരുന്ന അമലു ആനിമേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
2022ൽ തൊടുപുഴയിൽ നടന്ന എം.ജി.യൂണിവേഴ്‌സിറ്റി കലോത്സവത്തിൽ റെക്കാഡോടെ കലാതിലക പട്ടം കരസ്ഥമാക്കിയ അമലു, നാല് നൃത്ത ഇനങ്ങളിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഭരതനാട്യം, കേരള നടനം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളിലായിരുന്നു നേട്ടം.
വീണ വായനയിൽ മത്സരിച്ച് ഒന്നാം സ്ഥാനംനേടിയെങ്കിലും സ്ട്രിംഗ് ഇൻസ്ട്രമെന്റ്‌സ് ഈസ്റ്റേണിൽ മൂന്നാംസ്ഥാനമായി കണക്കാക്കി കലോത്സവത്തിൽ 21 പോയിന്റ് കരസ്ഥമാക്കി മറ്റു മത്സരാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് കലാതിലകമായത്. സംസ്ഥാന ജില്ലാ സ്‌കൂൾ കലോത്സവങ്ങളിലും സി.ബി.എസ്.ഇ കലോത്സവങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടിയ അമലു നാലോളം സിനിമകൾക്ക് വി.എഫ്. എക്‌സ് ഒരുക്കിയിട്ടുണ്ട്.
ചെങ്ങന്നൂർ പെരുമയുടെ സംഘാടക സമിതി ചെയർമാൻ സജി ചെറിയാൻ എം.എൽ.എ പൊന്നാടയണിയിച്ചും മൊമന്റോ നൽകിയും അമലുനെ ആദരിച്ചു. സംസ്ഥാന ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ്ജ്, മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.രത്‌നകുമാരി എന്നിവരും വേദിയിലെത്തി അമലുവിനെ അഭിനന്ദിച്ചു.