ilanthoor-issue

മോതിരം പണയം വച്ചത് രണ്ടായിരം രൂപയ്ക്ക്

പത്തനംതിട്ട: ഇലന്തൂരിൽ ഇരട്ടനരബലിയിൽ കൊല്ലപ്പെട്ട റോസ്‌ലിയുടെ സ്വർണമോതിരം മാർക്കറ്റ് ജംഗ്ഷനിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും റോസ്ലിയെ വെട്ടിമുറിക്കാൻ ഉപയോഗിച്ച രണ്ടു കത്തികൾ ഭഗവൽസിംഗിന്റെ വീട്ടിലെ അടുക്കളയിൽ നിന്നും കണ്ടെടുത്തു. റോസ്‌ലിയുടെ ഏഴ് ഗ്രാമുള്ള മോതിരം രണ്ടായിരം രൂപയ്ക്കാണ് ഭഗവൽസിംഗ് പണയം വച്ചത്. കാലടി പൊലീസാണ് പ്രതികളായ ഭഗവൽസിംഗ്, മുഹമ്മദ് ഷാഫി, ലൈല എന്നിവരുമായി തെളിവെടുപ്പിന് എത്തിയത്.

കത്തികൾ ഭഗവൽസിംഗിന്റെ വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. വീടിനുള്ളിൽ വച്ച് റോസ്‌ലിയെ വെട്ടിമുറിച്ച ശേഷം അടുക്കള വാതിൽപ്പടിയിൽ വച്ച് തലയ്ക്ക് വീണ്ടും വെട്ടിയെന്ന് ഭഗവൽസിംഗും ലൈലയും മൊഴി നൽകി.

റോസ്‌ലിയെ മറവുചെയ്ത കുഴിയിൽ നിന്ന് ഫോറൻസിക് വിഭാഗം മണ്ണ് ശേഖരിച്ചു. പദ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് നാലുതവണ പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കാലടി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.

ഷാഫി ഉൾപ്പെട്ട മറ്റു ക്രിമിനൽ കേസുകളിലെ കൂട്ടുപ്രതികൾക്ക് റോസ്ലിയുടെ കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കട്ടപ്പന, രാജകുമാരി, മലയാറ്റൂർ എന്നീ സ്ഥലങ്ങളിൽ ഷാഫി മുൻപ് താമസിച്ചിരുന്നു. ഇവിടങ്ങളിലും പ്രതിയുമായി എത്തി തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസിന്റെ കസ്റ്റഡി അപേക്ഷയിൽ സൂചിപ്പിച്ചിട്ടുണ്ട്.