കുന്നത്തൂർ : നാല് പഞ്ചായത്തിലെ ജനങ്ങളെ പുഴുക്കളും കൃമികളും നിറഞ്ഞ മലിനജലം കുടിപ്പിച്ച് വാട്ടർ അതോറിട്ടി. കുന്നത്തൂർ പഞ്ചായത്തിൽ പൂർണമായും പടിഞ്ഞാറെ കല്ലട,ശാസ്താംകോട്ട,പോരുവഴി പഞ്ചായത്തുകളിൽ ഭാഗികമായും കുടിവെള്ളമെന്ന പേരിൽ വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്നത് വൻതോതിൽ 'കോളിഫോം' ബാക്ടീരിയ അടങ്ങിയ മലിനജലമെന്ന് ആക്ഷേപം.
ആദ്യം കലക്കവെള്ളം ഇപ്പോൾ മലിനജലം
വർഷങ്ങൾക്ക് മുമ്പ് ചേലൂർ കായലിലെ വെള്ളം ഉപയോഗിച്ച് ആരംഭിച്ച പദ്ധതിയുടെ തുടക്കം മുതൽ കലക്കവെള്ളമാണ് വിതരണം ചെയ്തിരുന്നത്. ഇപ്പോൾ കലക്ക വെള്ളത്തിനു പകരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന മലിനജലമാണ് ലഭിക്കുന്നതെന്ന് ജനങ്ങൾ പരാതിപ്പെടുന്നു . നാല് പഞ്ചായത്തുകളിലെയും ആയിരക്കണക്കിന് കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ക്ലോറിനേഷൻ നടത്താതെ
ചേലൂരിൽ നിന്നുള്ള വെള്ളം കൊല്ലാറയിലെ പമ്പ് ഹൗസിലെത്തിച്ച് ശുദ്ധീകരിച്ചാണ് തുടക്കത്തിൽ വിതരണം ചെയ്തിരുന്നത്. എന്നാൽ അധികം വൈകാതെ പമ്പ് ഹൗസിൽ തകരാർ സംഭവിക്കുകയും അത് പരിഹരിക്കാൻ അധികൃതർ വിമുഖത കാട്ടുകയും ചെയ്തു. പമ്പ് ഹൗസിലെ കിണറ്റിൽ കൂറ്റൻ മോട്ടോർ വീണത് എടുക്കാനും കഴിഞ്ഞിട്ടില്ല. ഇപ്പോൾ ചേലൂർ കായലിൽ നിന്നുള്ള വെള്ളം കൊല്ലാറയിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ടാങ്കിൽ എത്തിച്ച ശേഷം ക്ലോറിനേഷൻ പോലും നടത്താതെ അതേപടി വിതരണം ചെയ്യുകയാണ്.
കുടിവെള്ളത്തിൽ പുഴുക്കളും കൃമികളും
ചേലൂർ കായൽ വർഷങ്ങൾക്ക് മുമ്പ് അനധികൃത മണൽ ഖനനത്തിന് പ്രസിദ്ധമായിരുന്നു. പ്രദേശവാസികൾ പ്രാഥമിക ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നതും കന്നുകാലികളെയടക്കം കുളിപ്പിക്കുന്നതും ഓല അഴുകാൻ ഇടുന്നതുമെല്ലാം ഈ കായലിൽ തന്നെ. മാത്രമല്ല ചേലൂരിൽ പതിക്കുന്ന തൊളിക്കൽ തോട്ടിലടക്കം വൻതോതിൽ ഇറച്ചി - സെപ്ടിക് ടാങ്ക് - ഭക്ഷണ മാലിന്യവും തള്ളുന്നു. ഇത്തരത്തിൽ മലിനമായ വെള്ളമാണ് ക്ലോറിനേഷൻ പോലും നടത്താതെ പൈപ്പുകൾ വഴി ശുദ്ധജലമെന്ന പേരിൽ വിതരണം ചെയ്യുന്നത്. മിക്കവാറും കുടിവെള്ളത്തിൽ ജീവനുള്ള പുഴുക്കളും കൃമികളും മറ്റ് ജലജീവികളും നാട്ടുകാർക്ക് ലഭിക്കാറുണ്ടെന്ന് പരാതിയുണ്ട്. കോളീഫോം ബാക്ടീരിയയുടെ അളവും വലിയ തോതിലാണെന്ന് അടുത്തിടെ ഡൽഹിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.