
നെടുമ്പാശേരി: കാമറ വാടകയ്ക്കെടുത്ത ശേഷം മുങ്ങി നടക്കുകയായിരുന്ന കൊല്ലം കല്ലുവാതിക്കൽ വട്ടക്കുഴിക്കൽ എം.ഇ കോട്ടേജിൽ നിജാസി (29) നെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കൈത നഗറിൽ താമസിക്കുന്ന ലല്ലുവിനെ കബളിപ്പിച്ചാണ് ഒരു ലക്ഷത്തിലേറെ രൂപ വിലവരുന്ന കാമറയും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്തത്.
കാമറ വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന് ലല്ലു നൽകിയ ഓൺലൈൻ പരസ്യം കണ്ടാണ് നിജാസ് സമീപിച്ചത്. ആലുവ യു.സി കോളേജിനടുത്താണ് താമസിക്കുന്നതെന്ന വ്യാജേന ദിവസം 2,000 രൂപ നിരക്കിൽ രണ്ട് ദിവസത്തേക്ക് നിജാസ് കാമറ വാടകയ്ക്ക് എടുക്കുകയായിരുന്നു. തുടർന്ന് ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്‌പെക്ടർ വി.എസ് വിപിൻ, എസ്.ഐ പി.ഡി. ബെന്നി, എ.എസ്.ഐമാരായ സിനുമോൻ, ജോയി വർഗ്ഗീസ്, സി.പി.ഒ മാരായ എം.എ. ഡിക്‌സൻ, കെ.പി. സെബാസ്റ്റ്യൻ, തരുൺ കുമാർ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.