കൊല്ലം: കോർപ്പറേഷനിൽ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കരാറുകാരന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് പിൻവലിക്കാൻ റിലീസിംഗ് ഓർഡർ ചമച്ച തട്ടിപ്പിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

തട്ടിപ്പ് നടന്ന സമയത്തെ ചീഫ് കാഷ്യറായിരുന്ന നിലവിൽ ശക്തികുളങ്ങര സോണൽ ഓഫീസിലെ സീനിയർ ക്ലാർക്ക് എ.ആർ.രദുരാജ്, നിലവിലെ ചീഫ് കാഷ്യർ ഡിന്നി ലത്തീഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്ത് ഇന്നലെ രാത്രി സെക്രട്ടറി ഉത്തരവിറക്കിയത്. ക്രമക്കേട് പുറത്തുവന്നതോടെ ജീവനക്കാരോട് വിശദീകരണം തേടിയിരുന്നു.

ലഭിച്ച മറുപടിയും വിശദീകരണവും പരിശോധിച്ചതിലുംൽ ഇക്കാര്യത്തിൽ അക്കൗണ്ട്സ് ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും സെക്യൂരിറ്റി ഡെപ്പോസിറ്റ് രസീതുകളുടെ സൂക്ഷിപ്പുകാരനായ ചീഫ് കാഷ്യറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചകളാണ് വന്നതെന്ന് വ്യക്തമായിരുന്നു. സെക്ഷൻ ചുമതല കൈമാറുമ്പോൾ എ.ആർ.രദുരാജ് ഡെപ്പോസിറ്റ് രസീതുകളോ, രജിസ്റ്ററുകളോ ഔദ്യോഗികമായി കൈമാറിയിരുന്നില്ല. ചുമതല ഏറ്റെടുത്ത ഡിന്നി ലത്തീഫ് ഇക്കാര്യം ഓഫീസ് മേലധികാരികളെ ധരിപ്പിക്കുകയോ രേഖാമൂലം റിപ്പോർട്ട് ചെയ്യുകയോ രസീതുകൾ സ്വയം എണ്ണി തിട്ടപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.

കൃത്യതയോടുകൂടി പരിപാലിക്കേണ്ട സെക്യൂരിറ്റി ഡെപ്പോസിറ്റ് രജിസ്റ്ററിൽ ഏത് പ്രവൃത്തിയുടെ ഭാഗമായിട്ടാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് രസീതുകൾ ഓഫീസ് ചെസ്റ്റിൽ സൂക്ഷിച്ചുവയ്ക്കുന്നതെന്നോ ഫിക്സഡ് ഡെപ്പോസിറ്റ് രസീതുകളുടെ നമ്പരുകളോ തീയതിയോ കരാറുകാരന്റെ പേരോ തുടങ്ങിയ വിശദാംശങ്ങളൊന്നും തന്നെ പല പേജുകളിലും രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. നിരുത്തരവാദപരമായ പ്രവർത്തനത്തിലൂടെ ഓഫീസിന്റെ സൽപേരിന് കളങ്കമുണ്ടാക്കുന്നതും ഓഫീസ് നടപടിക്രമങ്ങൾ പാലിക്കാതെ വ്യാജരേഖ ചമയ്ക്കൽ, സാമ്പത്തിക ക്രമക്കേട് നടത്തൽ തുടങ്ങിവയ്ക്ക് സഹായമൊരുക്കുകയും നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തതായി പ്രാഥമികാന്വേഷണത്തിൽ ബോദ്ധ്യമാകുകയും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

ചെയ്യാത്ത പ്രവൃത്തിയുടെ

സെക്യൂരിറ്റി തുകയും കൈമാറി

പൂർത്തിയായ പ്രവൃത്തികളുടെ സെക്യൂരിറ്റി തുക മാത്രമാണ് വ്യാജ ഒപ്പിട്ട് നൽകിയതെന്നായിരുന്നു കോർപ്പറേഷൻ അധികൃതർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ കരാർ ഏറ്റെടുത്ത ശേഷം ചെയ്യാതിരുന്ന പ്രവൃത്തിയുടെ സെക്യൂരിറ്റി തുകയും ജീവനക്കാർ സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പിട്ട് കൈമാറി. പലതവണ താക്കീത് നൽകിയിട്ടും പ്രവൃത്തി ചെയ്യാഞ്ഞ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി സെക്യൂരിറ്റി തുകയുടെ രസീത് അന്വേഷിച്ചപ്പോൾ തന്നെ തട്ടിപ്പ് പുറത്തുവന്നിരുന്നു. പക്ഷേ കോർപ്പറേഷൻ അധികൃതർ മറച്ചുവച്ചു. എന്നാൽ എൻജിനിയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽ ചിലർ തട്ടിപ്പിനെക്കുറിച്ച് ട്രഷറി ജീവനക്കാരെ അറിയിച്ചു. പിന്നീട് സെക്യൂരിറ്റി തുക കൈമാറാനുള്ള റിലീസിംഗ് ഓർഡറുമായി കരുനാഗപ്പള്ളി സ്വദേശിയായ കരാറുകാരൻ എത്തിയപ്പോൾ ട്രഷറി ജീവനക്കാർ കോർപ്പറേഷൻ അധികൃതരെ അറിയിക്കുകയായിരുന്നു.