phc

കൊല്ലം: സാധാരണക്കാരായ ജനങ്ങളുടെ ഏക ആശ്രയമായ മൺറോത്തുരുത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം നിലച്ചിട്ട് അഞ്ച് മാസം കഴിയുന്നു. ഒന്നാം നിലയുടെ ഭിത്തി നിർമ്മാണം പൂർത്തിയായി കോൺക്രീറ്റിംഗ് ഘട്ടം വരെ എത്തിയതാണ്. പിന്നീട് നിർത്തി വച്ച ജോലികൾ ഇതുവരെയും പുനരാരംഭിച്ചില്ല. 2018ലെ പ്രളയത്തിൽ തകർന്ന പി.എച്ച്.സി കെട്ടിടത്തിന് പകരമായാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയത്. പ്രളയത്തിൽ പഴയ കെട്ടിടത്തിന്റ അടിസ്ഥാനവും ഭിത്തിയും സൂക്ഷിച്ചിരുന്ന മരുന്നും ഉപകരണങ്ങളും നശിച്ചിരുന്നു.

നിലവിൽ വാടക കെട്ടിടത്തിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഒഴിയണമെന്നാവശ്യപ്പെട്ട് കെട്ടിട ഉടമ നിരവധി കത്തുകൾ നൽകിയിരുന്നു. നിർമ്മാണം പൂർത്തിയാകാത്തതിനാൽ പുതിയ കെട്ടിടത്തിലേക്ക് മാറാനും കഴിയുന്നില്ല. ഡിസംബറോടെ കെട്ടിടം ഒഴിയണമെന്നാണ് ഉടയുടെ ആവശ്യം.

നാഷണൽ മിനറൽ ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പി.എച്ച്.സി ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തി ഐ.പി, ലാബ്, മൂന്ന് ഡോക്ടർമാക്കുളള പരിശോധനാമുറിയുൾപ്പടെ രണ്ട് നിലകളിലായി കെട്ടിടം നിർമ്മിക്കാനായിരുന്നു പദ്ധതി. 37 മീറ്റർ താഴ്ചയിൽ പൈലിംഗും ഒരു മീറ്റർ ഉയരത്തിൽ അടിസ്ഥാനവും നിർമ്മിച്ച് ഭിത്തി നിരപ്പ് വരെ ജോലികൾ പൂർത്തിയായതാണ്. തുടർ ജോലികളാണ് അവതാളത്തിലായത്. അഞ്ച് മാസമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പുനരാരംഭിക്കാൻ കരാറുകാരനോ നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ തയ്യാറാകുന്നില്ല.

....................................

ജോലികൾ ആരംഭിച്ചത്- 2020ൽ

കരാർ തുക- 3.25 കോടി.

നിർമ്മാണ മേൽനോട്ടം- നിർമ്മിതി കേന്ദ്രം.

യാത്രാ സൗകര്യം പരിമിതമായ തുരുത്തിലെ പി.എച്ച്.സി ജനങ്ങളുടെ ഏക ആശ്രയം.

പല ഘട്ടങ്ങളിലും ജോലികൾ നിർത്തി വച്ചു.

നിലവിൽ പി.എച്ച്.സി പ്രവർത്തിക്കുന്ന കെട്ടിട വാടക- 6000 രൂപ

...............................

'തുരുത്തിലെ പ്രത്യേക സാഹചര്യം മനസിലാക്കി ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കണം. കെ.മോഹൻകുമാർ

ഗ്രാമപഞ്ചായത്തംഗം.