
കൊല്ലം: വെട്ടിയതോട് വെട്ടിക്കുഴിച്ചിട്ടിട്ട് ഒന്നര വർഷമാകുന്നു. പാലം നിർമ്മാണം നീളുന്നത് ഒരു നാടിനെ മുഴുവൻ ദുരിതത്തിലാക്കിയിയിട്ടും ജോലികൾ വേഗം തീർക്കാൻ നടപടിയില്ല. കാരാളിമുക്ക്- പട്ടക്കടവ് - നെൽപ്പരക്കുന്ന് പാതയിലെ വീതി കുറഞ്ഞ പഴയ പാലം വീതി കൂട്ടി നിർമ്മിക്കുകയായിരുന്നു പദ്ധതി. അപ്രോച്ച് റോഡും നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ടു. തോട് മണ്ണിട്ടുയർത്തി പൈലിംഗ് ആരംഭിച്ചു. അപ്രോച്ച് റോഡ് നിർമ്മാണത്തിനായി സമീപ പുരയിടങ്ങൾ വെട്ടി നിരത്തി റോഡിലിട്ടു . ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിലച്ചു. പഴയ പാതയിലൂടെ കഷ്ടിച്ച് ഇരുചക്ര വാഹനങ്ങൾക്ക് മാത്രം കടന്നുപോകും. അതോടെ ഗതാഗതസൗകര്യമില്ലാതെ നാട്ടുകാർ വലയുകയാണ്.
ഇഴഞ്ഞു നീങ്ങി നിർമ്മാണം
റോഡ് വികസനത്തിനായി സർക്കാർ ഏറ്റെടുത്ത വീട് പൊളിച്ച നീക്കി മണ്ണ് താഴ്തി ഇറിഗേഷൻ റോഡുമായി ബന്ധിപ്പിച്ച് ചെറിയ വാഹനങ്ങൾക്ക് യാത്രാ സൗകര്യം ഒരുക്കാമെന്നിരിക്കെ
അതിനും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. തോട് മണ്ണിട്ടു മൂടിയതോടെ പടിഞ്ഞാറേ കല്ലടയിലെ
പ്രധാന പാടശേഖരമായ മുണ്ടക പാടത്തു നിന്ന് അഷ്ടമുടി കായലിലെ വട്ടക്കായലിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായി. മഴ രൂക്ഷമായാൽ പാടം വെള്ളക്കെട്ടിലാകും. 15 മീറ്റർ മാത്രം നീളം വരുന്ന പാലത്തിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നതിൽ വ്യാപക പ്രതിഷേധമുണ്ട്.
കരാർ തുക - 5.50 കോടി
പാലത്തിന്റെ നീളം- 15 മീറ്റർ
വീതി- 6 മീറ്റർ
നിർമ്മാണ ആരംഭം. - 2021 മാർച്ചിൽ
പാലത്തിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ
കണ്ട് പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കണം.
ജെ.പ്രസാദ്, മാനേജർ,
ശ്രീനാരായണ സെൻട്രൽ സ്കൂൾ
.