
കൊല്ലം: വ്യക്തിയെ ശാക്തീകരിക്കാനുള്ള ഉപാധി വിദ്യാഭ്യാസമാണെന്നും അക്കാഡമിക വിദ്യാഭ്യാസത്തിൽ ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങൾക്ക് ഊന്നൽ നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ 22ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം ആയുധമാണ്. അതിനെ കത്തിയായി കരുതിയാൽ വീട്ടമ്മ പാചകത്തിനും കുറ്റവാളി മറ്റുള്ളവരുടെ ജീവനെടുക്കാനും ഉപയോഗിക്കും. സ്വന്തം ഉയർച്ചയ്‌ക്കൊപ്പം മറ്റുള്ളവരുടെ നന്മയും ഉറപ്പാക്കാനുള്ള മനസാണ് ആത്മീയമൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിജയം നേടാൻ കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനമാണ് വേണ്ടതെന്നും വിശിഷ്ടാതിഥിയായിരുന്ന യു.എസ്.എ സിറ്റിബാങ്ക് സി.ഇ.ഒ ആനന്ദ് സെൽവകേസരി പറഞ്ഞു.
സമൂഹത്തെ സഹായിക്കാൻ ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ടെന്ന് മാതാ അമൃതാനന്ദമയി മഠം ട്രഷറർ സ്വാമി രാമകൃഷ്ണാനന്ദ പുരി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ.ശങ്കരൻ, ഡോ. മനീഷ വിനോദിനി രമേഷ്, അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ലൈഫ് സയൻസസ് ഡീൻ ഡോ.ബിപിൻ നായർ, എൻജിനിയറിംഗ് ഡീൻ ഡോ.ബാലകൃഷ്ണൻ ശങ്കർ എന്നിവർ സംസാരിച്ചു.
ആർട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ആയുർവേദം, ബയോടെക്നോളജി, ബിസിനസ്, കമ്പ്യൂട്ടിംഗ്, എൻജിനിയറിംഗ്, ഫിസിക്കൽ സയൻസസ്, സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ്, സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് വിഭാഗങ്ങളിൽ നിന്നായി 1690 വിദ്യാർത്ഥികളാണ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. ഉന്നതവിജയം നേടിയവർക്കുള്ള അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. സർട്ടിഫിക്കറ്റുകൾക്കൊപ്പം വൃക്ഷത്തൈകളും വിതരണം ചെയ്തു. പ്രകൃതിയെ സംരക്ഷിക്കാൻ മരങ്ങൾ നടണമെന്ന മാതാ അമൃതാനന്ദമയിയുടെ നിർദേശപ്രകാരമായിരുന്നു വൃക്ഷത്തൈ വിതരണം.