mandhriശൃംഗപുരം ഗവ. എൽ.പി സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പ്രസംഗിക്കുന്നു.

കൊടുങ്ങല്ലൂർ: സർക്കാർ കെട്ടിട നിർമ്മാണത്തിൽ സിവിൽ ടെൻഡർ, ഇലക്ട്രിഫിക്കേഷൻ ടെൻഡർ എന്നിവയെ ഒരുമിപ്പിച്ച് കോമ്പോസിറ്റ് ടെൻഡർ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കെട്ടിടം നിർമ്മിച്ചു കഴിഞ്ഞ് വൈദ്യുതീകരണത്തിനായി കെട്ടിടം കുത്തിപ്പൊളിക്കുന്ന സ്ഥിതി ഒഴിവാക്കാനാണിതെന്നും മന്ത്രി പറഞ്ഞു. ശൃംഗപുരം ഗവ. എൽ.പി സ്‌കൂളിനു വേണ്ടി പുതുതായി നിർമ്മിക്കുന്ന ബഹുനിലകെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോമ്പോസിറ്റ് ടെൻഡർ നടപ്പിലാക്കുന്നതിലൂടെ നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകും. ശൃംഗപുരം ജി.എൽ.പി സ്‌കൂളിന്റെ കെട്ടിടം നിർമ്മിക്കുന്നത് കോമ്പോസിറ്റ് ടെൻഡറിലാണ്. ചരിത്രപരമായ പ്രാധാന്യമുള്ള സ്‌കൂളാണ് ശൃംഗപുരം ജി.എൽ.പി.എസ്. കേരള വ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെയും ചിന്തകനും വിദ്യാഭ്യാസ പ്രചാരകനുമായ കൂനേഴത്ത് പരമേശ്വരമേനോന്റെയും പ്രവർത്തന ഫലമായി 132 വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച 'കൊച്ചി താലൂക്ക് പാഠശാല'യാണ് പിന്നീട് ശൃംഗപുരം ജി.എൽ.പി സ്‌കൂളായത്. ബഹുനില കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 1.5 കോടിയാണ് അനുവദിച്ചത്. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, പൊതുമരാമത്ത് വകുപ്പ് എൻജിനിയർ വി.കെ. ശ്രീമാല, നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കെ.എസ്. കൈസാബ്, ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഡി.ടി. വെങ്കിടേശ്വരൻ, ടി.എസ്. സജീവൻ, വി.എം. ജോണി തുടങ്ങിയവർ പങ്കെടുത്തു.