 
ബി.എം.ആൻഡ്.ബി.സി നിലവാരത്തിൽ നവീരിച്ച ചാലക്കുടി- വെള്ളിക്കുളങ്ങര റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.
വെള്ളിക്കുളങ്ങര: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലെ 30,000 കിലോമീറ്റർ റോഡുകളിൽ 50 ശതമാനവും 2026 ഓടെ ബി.എം.ആൻഡ്. ബി.സി നിലവാരത്തിലേയ്ക്ക് ഉയർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചാലക്കുടി- വെള്ളിക്കുളങ്ങര റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയപാത വികസനം എന്നിവ കേരളത്തിന്റെ പ്രധാനപ്പെട്ട പദ്ധതികളാണ്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 13 ജില്ലകളിലൂടെയാണ് മലയോര ഹൈവേ കടന്നു പോകുന്നത്. 1200 കിലോമീറ്റർ വരുന്ന മലയോര ഹൈവേ യാഥ്യാർത്ഥ്യമാകുന്നതോടെ കാർഷിക മേഖലയിലും ടൂറിസം മേഖലയിലും വലിയ മാറ്റം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വെള്ളിക്കുളങ്ങര എൽ.പി സ്‌കൂൾ പരിസരത്ത് നടന്ന യോഗത്തിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റിജു മാവേലി, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.ബി. അശ്വതി, ജില്ലാ പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ ടി.എസ്. സുജാറാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
2.50 കോടി രൂപ ചെലവഴിച്ച് നിർമ്മാണം
വെള്ളിക്കുളങ്ങര മാരാങ്കോടിൽ നിന്നാരംഭിച്ച് വെള്ളിക്കുളങ്ങര സ്‌കൂൾ വരെ 2.3 കിലോമീറ്റർ ദൂരം 2.50 കോടി രൂപ ചെലവഴിച്ചാണ് ബി.എം. ആൻഡ്. ബി.സി നിലവാരത്തിലേയ്ക്ക് ഉയർത്തിയത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി 5.5 മീറ്റർ വീതിയിൽ റോഡിന്റെ മുകൾഭാഗം ബി.എം. ആൻഡ്. ബി.സി നിലവാരത്തിലേയ്ക്ക് ഉയർത്തൽ, 811 മീറ്ററിൽ കാനനിർമ്മാണം, 3370 മീറ്ററിൽ ഐറിഷ് ഡ്രെയിനേജ് നിർമാണം, മൂന്ന് കൾവർട്ടുകളുടെ നിർമ്മാണം എന്നിവ പൂർത്തീകരിച്ചു. സുരക്ഷയുടെ ഭാഗമായി നവീന സാങ്കേതിക വിദ്യയിലുളള ഇല്യൂമിനേറ്റിംഗ് റോഡ് മാർക്കിംഗ്‌സ്, റിഫ്‌ളക്ടീവ് സ്റ്റഡ്‌സുകൾ, അപായ ബോർഡുകൾ, സൂചനാ ബോർഡുകൾ, സ്ഥലനാമ ഫലകങ്ങൾ എന്നിവയും പൂർത്തീകരിച്ചു.