ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തെ ബന്ധിപ്പിക്കുന്ന ഗർഡറുകൾക്ക് മുകളിലുള്ള സ്ലാബുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നവംബർ 10 നകം പൂർത്തീകരിക്കും. ഗുരുവായൂർ റെയിൽവേ മേൽപ്പാലവുമായി ബന്ധപ്പെട്ട് എൻ.കെ. അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
സർവീസ് റോഡിന്റെ ഒരുവശം ഒക്ടോബർ 20 നകം പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. റെയിൽവേ പാളത്തിനു സമീപമുള്ള പൈലിംഗ് പ്രവർത്തനങ്ങൾക്കുള്ള മെറ്റീരിയൽസ് ഉടൻ എത്തിക്കുമെന്നും എത്രയും പെട്ടന്ന് പൈലിംഗ് പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും എസ്.പി.എൽ ഇൻഫ്രാസ്ട്രാക്ടർ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. റെയിൽവേ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ എം.ഡിക്ക് വിശദമായ കത്ത് നൽകാനും യോഗം തീരുമാനിച്ചു. റെയിൽവേ പാലത്തിന് സമീപമുള്ള പൈലിംഗ് പ്രവൃത്തികൾ സെപ്തംബർ 12ന് ആരംഭിക്കാത്തതിൽ എം.എൽ.എ പ്രതിഷേധം രേഖപ്പെടുത്തി. കലണ്ടർ പ്രകാരം സമയബന്ധിതമായി പണികൾ പൂർത്തീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. തിരുവെങ്കിടം അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ദേവസ്വംവക ഭൂമി വിട്ടു കിട്ടുന്നതിന് ദേവസ്വത്തിന് കത്ത് നൽകാനും സ്വകാര്യ വ്യക്തിയുടെ ഭൂമി നെഗോഷ്യബിൾ പർച്ചേഴ്‌സ് ആക്ട് പ്രകാരം വാങ്ങിക്കുന്നതിനും യോഗം തീരുമാനിച്ചു.
ഗുരുവായൂർ നഗരസഭാ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ്, നഗരസഭാ സെക്രട്ടറി ബീന എസ്. കുമാർ, ജല അതോറിറ്റി ഉദ്യോഗസ്ഥൻ വി.വി. ജോയ്, ആർ.ബി.ഡി.സി.കെ (പി.ഇ) ഇ.എ. ആഷിദ്, ടെമ്പിൾ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ: സി. പ്രേമാനന്ദ കൃഷ്ണൻ, എസ്.ഐ: കെ. ഗിരി, എസ്.പി.എൽ ഇൻഫ്രാസ്ട്രക്ചർ മാനേജർ പി. അനൂപ്, ഡെപ്യൂട്ടി മാനേജർ സുരേഷ് ജയരാമൻ, സതേൺ റെയിൽവേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ പി. അബ്ദുൽ അസീസ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബീന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഗുരുവായൂരിൽ ശബരിമല സീസൺ ആരംഭിക്കുന്നതിന് മുമ്പ് സ്ലാബ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സർവീസ് റോഡുകൾ തുറന്നു നൽകണം.
-എൻ.കെ. അക്ബർ എം.എൽ.എ.