dheelish

തൃശൂർ: ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകർത്തുന്നതിനിടെ ജന്മഭൂമി ഫോട്ടോഗ്രാഫർ ജീമോൻ കെ. പോളിനെ കൈയേറ്റം ചെയ്ത ടൂറിസ്റ്റ് ബസുടമകളുടെ സംഘത്തിലെ രണ്ടു പ്രതികളെ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. ജയ്ഗുരു ടൂറിസ്റ്റ് ബസുടമ തൃശൂർ പുഴയ്ക്കൽ കുരിയാക്കോട്ട് വീട്ടിൽ സുജിത് സുധാകരൻ(36), ജീസസ് ടൂറിസ്റ്റ് ബസുടമ മറ്റം ഇമ്മട്ടി വീട്ടിൽ ദിലീഷ് ജോസ്(54) എന്നിവരെയാണ് സി.ഐ: ലാൽകുമാറിന്റെ നിർദ്ദേശപ്രകാരം എസ്‌.ഐ: കെ. ഉമേഷ് അറസ്റ്റു ചെയ്തത്.

ഫോട്ടോഗ്രാഫറെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് സി.ഐ പറഞ്ഞു. കഴിഞ്ഞ 12ന് ഉച്ചയോടെയാണ് സംഭവം. ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് കളർ കോഡില്ലാതെ നഗരത്തിലെത്തിയ ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകർത്താൻ തേക്കിൻകാട് മൈതാനിയിലെത്തിയതായിരുന്നു ജീമോൻ. ചിത്രം പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് തടഞ്ഞുവയ്ക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് ജീമോനെ മോചിപ്പിച്ചത്.

തുടർന്ന് ബസുടമകൾ തന്നെ ഫോട്ടോഗ്രാഫറെ അപമാനിക്കുന്നതിനായി കൈയേറ്റം ചെയ്യുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത സംഭവത്തിൽ മാദ്ധ്യമപ്രവർത്തകർ ഒന്നടങ്കം പ്രതിഷേധിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയെ സമീപിച്ചതിനെ തുടർന്ന് അന്വേഷണച്ചുമതല സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയെ ഏൽപ്പിച്ചിരുന്നു.

കാപ്:

ജയ്ഗുരു ടൂറിസ്റ്റ് ബസുടമ സുജിത് സുധാകരൻ.