chandhran

തൃശൂർ: വീട്ടുവളപ്പിലെ തേക്ക് മുറിക്കുന്നതിന് കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്ക് അറസ്റ്റിൽ. കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയർ ക്ലർക്കും വില്ലേജ് ഓഫീസർ ഇൻ ചാർജുമായ വേലൂർ എടക്കളത്തൂർ വീട്ടിൽ ചന്ദ്രനെയാണ് (54) കൈക്കൂലി കേസിൽ ഡിവൈ.എസ്.പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസർ വകുപ്പ്തല പരിശീലനത്തിനായി അവധിയിലായതിനാൽ ചന്ദ്രനായിരുന്നു ചുമതല വഹിച്ചിരുന്നത്. വില്ലേജ് ഓഫീസർ അവധി കഴിഞ്ഞ് ഇന്നലെ ചുമതലയേൽക്കാൻ എത്താനിരിക്കെ മരം മുറിക്കുന്നതിനുള്ള അനുമതി നൽകാൻ രേഖയിൽ രാവിലെ തന്നെ ഒപ്പ് വയ്ക്കുന്നതിനുള്ള പദ്ധതികൾ ചന്ദ്രൻ ആസൂത്രം ചെയ്തിരുന്നു. 55,000 രൂപ വില വരുന്ന തേക്ക് തടി മുറിക്കുന്നതിനായി കമറുദ്ദീൻ എന്നയാൾ അപേക്ഷ നൽകുന്നതിനായി ആദ്യം സമീപിച്ചപ്പോൾ ചന്ദ്രൻ രണ്ടായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. പിന്നീടത് പതിനായിരം രൂപയായി. അതോടെ കമറുദ്ദീൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. സ്വന്തം ക്വാളിസ് കാറിൽ വില്ലേജ് ഓഫീസിലെത്തിയ ചന്ദ്രൻ മുൻകരുതലെന്ന നിലയിൽ ഗ്ലൗസ് ധരിച്ച് കൈകൊണ്ടാണ് കൈക്കൂലി പണം സ്വീകരിച്ചത്. എന്നാൽ വിജിലൻസ് സംഘം സമീപത്തുതന്നെ നിലയുറപ്പിച്ചിരുന്നതിനാൽ കൈയ്യോടെ പിടികൂടുകയായിരുന്നു.