
പെരിങ്ങോട്ടുകര: ഛർദ്ദിക്കുന്നതിനിടയിൽ ഭക്ഷണം ശിരസിൽ തങ്ങി അഞ്ച് വയസുകാരൻ മരിച്ചു. കിഴുപ്പിള്ളിക്കര സെന്റർ കിണറിന് തെക്കുവശം ചിറപ്പറമ്പിൽ ഷാനവാസ് നസീബ ദമ്പതികളുടെ മകനും പഴുവിൽ സെന്റ് ആന്റണീസ് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയുമായ ഷദീദാണ് (5) മരിച്ചത്. രണ്ട് ദിവസമായി പനിയെ തുടർന്ന് ഡോക്ടറെ കാണിച്ചിരുന്നു. തുടർന്ന് പനി കുറഞ്ഞെങ്കിലും കഴിഞ്ഞദിവസം രാത്രിയോടെ ഛർദ്ദിച്ചു. വീടിനടുത്തുള്ള യുവാക്കൾ കുട്ടിയെ ബൈക്കിൽ അടുത്തുള്ള കരാഞ്ചിറ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ഛർദ്ദിയിൽ ഭക്ഷണത്തിന്റെ അംശം ശിരസിൽ തങ്ങിയതാവാം മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. രണ്ട് വയസായ സെറ സഹോദരിയാണ്. അന്തിക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു.