സ്വച്ഛതാ കി ദോ രംഗിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭാ കാര്യാലയം പകുതി ഭാഗം നീലനിറത്തിലും പകുതിഭാഗം പച്ചനിറത്തിലും വെദ്യുത ദീപാലങ്കാരം നടത്തിയപ്പോൾ.
ഗുരുവായൂർ: സ്വച്ഛതാ കി ദോ രംഗ് എന്ന ദേശീയ പരിപാടിയുടെ ഭാഗമായി ഉറവിടത്തിൽ തന്നെ മാലിന്യം പൂർണമായും വേർതിരിച്ച് ഗുരുവായൂർ നഗരസഭ. ഉറവിടം മുതൽ മാലിന്യം ജൈവവും അജൈവവുമായി വേർതിരിച്ച് സംസ്‌കരിക്കുകയോ പുന: ചംക്രമണത്തിനായി കൈമാറുകയോ ചെയ്യാനുള്ള പ്രചാരണ പരിപാടികൾക്കാണ് ഗുരുവായൂർ നഗരസഭ തുടക്കം കുറിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഒക്ടോബർ 17 മുതൽ 22 വരെ വിവിധതരം പ്രചാരണ പരിപാടികൾ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുന്നു. പച്ചനിറമുള്ള സംഭരണികളിൽ ജൈവ മാലിന്യവും നീലനിറമുളള സംഭരണികളിൽ അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനായി 'ഹരാ ഗീലാ സൂഖാ നീല ' എന്ന മുദ്രാവാക്യം മുൻനിറുത്തിയാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളുടെ ലോഗോ ഈ മാസം 17ന് നഗരസഭാ ചെയർമാൻ പ്രകാശനം ചെയ്തു കൊണ്ട് പരിപാടികൾക്ക് തുടക്കംകുറിച്ചു. സ്വച്ഛതാ കി ദോ രംഗ് പരിപാടിയുടെ ഭാഗമായി സ്‌കൂൾ അസംബ്ലികളിൽ പ്രതിജ്ഞ ചൊല്ലൽ, ക്വിസ് പരിപാടികൾ, ബോധവത്കരണ ക്ലാസുകൾ, ചിത്രരചനാ മത്സരം എന്നിവ സ്‌കൂൾ, കോളേജ് തലങ്ങളിൽ സംഘടിപ്പിച്ചു. നഗരസഭാതലത്തിൽ സൈക്കിൾ റാലി, പച്ച, നീല നിറങ്ങളിൽ വേഷം ധരിച്ച് കൗൺസിലർമാരും ജീവനക്കാരും നടത്തിയ ബോധവത്കരണ റാലി, കൂട്ടയോട്ടം, പച്ച, നീല നിറമുള്ള സംഭരണികളുമായി സ്ഥാപനങ്ങളിലും വീടുകളിലും കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും സന്ദർശനം 'പാടാം നേടാം പാട്ടുവണ്ടി' മുതലായവയും സംഘടിപ്പിക്കപ്പെട്ടു. പ്രചാരണ പരിപാടികൾ നടന്ന ഒരാഴ്ചക്കാലം നഗരസഭാ കാര്യാലയം പകുതി ഭാഗം നീലനിറത്തിലും പകുതിഭാഗം പച്ചനിറത്തിലും പ്രകാശമണിഞ്ഞ് നിന്നതും ശ്രദ്ധേയമായി.