
തിരുവനന്തപുരം: സ്കൂളിലെ ക്ളാസ് മിസായെന്ന സങ്കടം ഇനി വേണ്ട. നഷ്ടപ്പെട്ട ക്ളാസിന്റെ വീഡിയോയും കിട്ടും, വായിച്ചു പഠിക്കാൻ പി.ഡി.എഫും കിട്ടും.
അത്തരത്തിൽ കൈറ്റ് ബോർഡ് ആപ്ളിക്കേഷൻ ഒരുക്കിയിരിക്കുകയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്). 42 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക
അദ്ധ്യാപകർ പഠിപ്പിക്കുന്ന കാര്യങ്ങൾ റെക്കോഡ് ചെയ്ത് പി.ഡി.എഫ് രൂപത്തിൽ സൂക്ഷിക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബോർഡിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ സ്‌ക്രീൻ റെക്കോഡ് സംവിധാനമുപയോഗിച്ച് റെക്കോഡ് ചെയ്തും ക്ലാസിൽ പങ്കെടുക്കാത്തവർക്കായി ഉപയോഗപ്പെടുത്താം. ശാസ്ത്രപരീക്ഷണങ്ങൾ പോലുള്ള ക്ലാസ്‌റൂം പ്രവർത്തനങ്ങൾ ലാപ്‌ടോപ്പ് കാമറ ഉപയോഗിച്ചുകൊണ്ട് കൈറ്റ്‌ബോർഡിലൂടെ പ്രദർശിപ്പിക്കാം. ഇക്യൂബ് ഇലാഗ്വേജ് ലാബിന്റെ അതേ മാതൃകയിൽ മുഴുവൻ സ്‌കൂളുകളിലെയും ലാപ്ടോപ്പുകളിൽ ഒക്ടോബർ മാസത്തോടെതന്നെ കൈറ്റ്‌ബോർഡ് ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയായതായി കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പറഞ്ഞു. കൈറ്റും എസ്.എസ്.കെയും സ്‌കൂൾ ഐടി കോ-ഓർഡിനേറ്റർമാർക്ക് നൽകുന്ന 'ടെക്കി ടീച്ചർ' റസിഡൻഷ്യൽ ഐടി പരിശീലനത്തിന്റെ ഭാഗമായി സോഫ്ട്‌വെയർ പരിചയപ്പെടുത്തും. പദ്ധതിയുടെ ഉദ്ഘാടനം കൈറ്റിന്റെ ഓഫീസിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കൈറ്റ് ബോർഡ് ഉല്ലാസകരമായ പുതിയ പഠനാന്തരീക്ഷം ക്ലാസ് മുറികളിൽ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൈറ്റ് ബോർഡ്
#സ്‌കൂളുകളിലേക്ക് കൈറ്റ് നൽകിയ ഓപറേറ്റിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സ്വതന്ത്ര സോഫ്ട് വെയർ ആപ്ലിക്കേഷനാണ് 'കൈറ്റ് ബോർഡ്'.
# ഒരു ബ്ലാക്‌ബോർഡ് ഉപയോഗിക്കുന്നതുപോലെ ലാപ്ടോപ്പുപയോഗിച്ച് എഴുതാനും ടൈപ്പ് ചെയ്യാനും പ്രൊജക്ടറുകളിലുൾപ്പെടെ പ്രദർശിപ്പിക്കാനും ' സാധിക്കും.
#'സമഗ്ര' റിസോഴ്സ് പോർട്ടലിൽ നിന്നുള്ള വീഡിയോ ചിത്രം പ്രസന്റേഷൻ തുടങ്ങിയ റിസോഴ്സുകൾ നേരത്തെ ഉൾപ്പെടുത്തിവയ്ക്കാനും ഇവ ഓൺലൈനായും ഓഫ് ലൈനായും ഉപയോഗപ്പെടുത്താനും കഴിയും.