 ചെങ്കൊടി താഴ്‌ത്തി എ.കെ.ജി സെന്റർ

തിരുവനന്തപുരം: നിറചിരിയോടെ എത്താറുണ്ടായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ ഇനി ഈ പടി കടന്നെത്തില്ലെന്ന വിഷമം ഉള്ളിലൊതുക്കിയാണ് എ.കെ.ജി സെന്ററിലെ ജീവനക്കാർ കോടിയേരിയുടെ മരണവിവരം ഉൾക്കൊണ്ടത്. സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോഴും അതിനുമുമ്പുമെല്ലാം എ.കെ.ജി സെന്ററിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു കോടിയേരി. സംസ്ഥാന സെക്രട്ടറി പദത്തിൽ നിന്ന് തത്കാലത്തേക്ക് മാറിനിന്നപ്പോൾ തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മന്ത്രിസഭാ രൂപീകരണവേളയിലുമെല്ലാം എ.കെ.ജി സെന്റർ കേന്ദ്രീകരിച്ചായിരുന്നു കോടിയേരിയുടെ പ്രവർത്തനങ്ങൾ.

ചെന്നൈയിലേക്ക് ചികിത്സയ്‌ക്ക് പോകുന്നതിന് തൊട്ടുമുമ്പും സി.പി.എം നേതൃയോഗങ്ങൾ കഴിഞ്ഞ് കോടിയേരി ഇവിടെ വാർത്താസമ്മേളനം നടത്തിയിരുന്നു. സെന്ററിന്റെ ഒരു വിളിപ്പാടകലെയുളള ചിന്തയുടെ ഫ്ലാറ്റിലായിരുന്നു കുടുംബത്തോടൊപ്പം അദ്ദേഹം താമസിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വൈകീട്ടോടെ ചെന്നൈയിലേക്ക് തിരിച്ചപ്പോൾ തന്നെ കോടിയേരിയുടെ ആരോഗ്യനില വഷളാണെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി വിദേശയാത്ര മാറ്റിവച്ചതോടെ ജോലികഴിഞ്ഞ് മടങ്ങിപോയ ജീവനക്കാരും സെന്ററിലേക്കെത്തി. രാത്രിയോടെ മരണവിവരം അറിഞ്ഞപ്പോൾ ജീവനക്കാരും പാർട്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരുമായിരുന്നു ഓഫീസിൽ. ജീവനക്കാർ പാർട്ടി പതാക താഴ്‌ത്തി കരിങ്കൊടി കെട്ടി. ചാനലുകളിൽ ബ്രേക്കിംഗ് വന്നപ്പോൾ തന്നെ പൊലീസ് എ.കെ.ജി സെന്ററിന് മുന്നിൽ നിലയുറപ്പിച്ചു. ജില്ലാ കമ്മിറ്റിയിലെ ചുരുക്കം ചില നേതാക്കളും സാഹിത്യകാരൻ വിനോദ് വൈശാഖിയുമാണ് ആദ്യമെത്തിയത്. പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി തൊട്ടപ്പുറത്തെ ചിന്തയുടെ ഫ്ളാറ്റിലുണ്ടായിരുന്നു. അദ്ദേഹം വഴിയാണ് മൃതദേഹം തലശേരിയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് സ്ഥിരീകരിച്ചത്.

വി.കെ. പ്രശാന്ത് എം.എൽ.എ എത്തിയപ്പോഴേക്കും നൂറോളം പ്രവർത്തകർ സെന്ററിന് മുന്നിൽ തമ്പടിച്ചിട്ടുണ്ടായിരുന്നു. റിസപ്ഷനിൽ വച്ചിരുന്ന പാർട്ടി ചാനലിൽ നിറകണ്ണുകളോടെയാണ് പലരും കോടിയേരിയുടെ അന്ത്യവാർത്തകൾ നോക്കിനിന്നത്. തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ എ.കെ.ജി സെന്ററിലേക്കെത്തി. സി.പി.ഐയിൽ നിന്ന് സമ്മേളനത്തിരക്കുകൾ മാറ്റിവച്ച് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും പന്ന്യൻ രവീന്ദ്രനുമെത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ, എ.എ. റഹീം എം.പി ഉൾപ്പെടെയുള്ളവരും മരണവിവരമറിഞ്ഞ് എ.കെ.ജി സെന്ററിലെത്തി.