ആറ്റിങ്ങൽ: കൊല്ലമ്പുഴ പാലത്തിന് സമീപത്തെ റോഡിലെ മാലിന്യ നിക്ഷേപവും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളുടെ ശല്യവും കാരണം പൊറുതിമുട്ടി ജനം. ഇരുചക്രയാത്രക്കാർക്കും കാൽനടക്കാർക്കുമാണ് നായ്ക്കൾ ഏറെ ഭീഷണിയുയർത്തുന്നത്.
പാലത്തിന്റെ രണ്ട് വശത്തും റോഡിന്റെ വശങ്ങളിലും കുറ്റിച്ചെടികൾ വളർന്ന് വലിയ കാടായി. അതുപോലെ ഈ ഭാഗം വൻകുഴിയാണ്. ഇവിടെ അപകടങ്ങൾ നിത്യസംഭവമായതിനെ തുടർന്ന് ഒരുവർഷം മുൻപ് സുരക്ഷാവേലി നിർമ്മിച്ചു. എന്നാൽ ഈ ഭാഗത്ത് നായ്ക്കളുടെ ശല്യം കുറയ്ക്കാൻ യാതൊരു നടപടിയുമുണ്ടായില്ല. പാലത്തിനോടു ചേർന്ന് മാലിന്യങ്ങൾ തള്ളുന്നതാണ് തെരുവ്‌നായ്ക്കൾ ഇവിടെ കേന്ദ്രീകരിക്കാൻ കാരണം. മാലിന്യനിക്ഷേപം തടയാനും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.
**ലക്ഷ്യം ഇറച്ചിമാലിന്യം
ആറ്റിങ്ങൽ നഗരസഭയുടെയും കടയ്ക്കാവൂർ പഞ്ചായത്തിന്റെയും അതിർത്തിയാണ് ഈ ഭാഗം. കടയ്ക്കാവൂർ പഞ്ചായത്തിന്റെ ഭാഗത്താണിപ്പോൾ മാലിന്യം കൂടുതലായി തള്ളുന്നത്. ഇവിടെ റോഡിന്റെ വശങ്ങളിൽ പുല്ല് വളർന്ന് കിടപ്പുണ്ട്. ഇതിനിടയിലാണ് മാലിന്യ നിക്ഷേപം. ഇറച്ചിക്കടകളിൽ നിന്നുള്ള അവശിഷ്ടങ്ങളുൾപ്പെടെ ഇവിടെ തള്ളുന്നുണ്ട്. ഇവ തിന്നാനെത്തുന്ന നായ്ക്കൾ റോഡിലൂടെ പോകുന്നവരെ ഉപദ്രവിക്കാൻ തുനിയുന്നതും നിത്യസംഭവമാണ്.
** അപകടം പതിവ്
ബൈക്ക് യാത്രക്കാരുടെ പിന്നാലെ പായുന്ന നായ്ക്കൾ വൻ അപകടത്തിനിടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. റോഡിൽ ഈ ഭാഗത്ത് കൊടും വളവുണ്ട്. നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ വേഗംകൂട്ടുന്ന ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. റോഡിൽ ഈ ഭാഗത്ത് വഴിവിളക്കില്ലാത്തത് രാത്രിയാത്രക്കാർക്ക് ഭീഷണിയാണ്. വഴിവിളക്ക് സ്ഥാപിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.