1

വിഴിഞ്ഞം: കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. 3ന് വൈകിട്ട് മത്സ്യബന്ധനത്തിനുപോയ ഇവരുടെ ബോട്ടിലെ എൻജിൻ കേടായതിനെ തുടർന്നാണ് അപകടമുണ്ടായത്. രണ്ടുപേർ മറ്റൊരു വള്ളത്തിൽ കരയിലെത്തിയെങ്കിലും ക്ളീറ്റസ്, ചാർളി എന്നിവർ തകർന്ന ബോട്ടിലകപ്പെടുകയായിരുന്നു.

കരയിലെത്തിയവർ മറ്റൊരു വള്ളവുമായി തിരികെ എത്തിയെങ്കിലും ക്ളീറ്റസ്, ചാർളി എന്നിവരെ കണ്ടെത്താനായില്ല. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ദുരന്ത നിവാരണ വിഭാഗം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മറൈൻ എൻഫോഴ്സ്‌മെന്റ്, തീരദേശ പൊലീസ്, തീരസംരക്ഷണസേന തുടങ്ങിയവരുടെ സേവനവും ആവശ്യപ്പെട്ടു. തുടർന്ന് മത്സ്യത്തൊഴിലാളികളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറിയിരുന്നു.

ഈ വിവരങ്ങൾ മത്സ്യത്തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്‌തു. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം തീരസംരക്ഷണസേനയുടെ നിരീക്ഷണക്കപ്പലിന് പുറമേ ഡോർണിയർ വിമാനവും ഒരു ഹെലികോപ്ടറും തെരച്ചിലിനെത്തി. തുടർന്നുള്ള അന്വേഷണത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളെ ഇന്നലെ രാവിലെ കന്യാകുമാരിക്കടത്തു നിന്ന് തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വള്ളവും അതിലുണ്ടായിരുന്ന വലയും കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യനില തൃപ്‌തികരമാണെന്നും ഇവരെ നാട്ടിലെത്തിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.