തിരുവനന്തപുരം: പതിറ്റാണ്ടുകളായി പട്ടയം ലഭിക്കാതിരുന്ന നെയ്യാറ്റിൻകര താലൂക്കിലെ 217 കുടുംബങ്ങൾക്കുള്ള പട്ടയം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ വിതരണം ചെയ്തു. കുന്നത്തുകാൽ വില്ലേജിലെ കുത്തകപ്പാട്ട ഭൂമിയിലെ 80 കുടുംബങ്ങൾക്കും മറ്റു കോളനികളിൽ ഉൾപ്പെട്ട 5 കുടുംബങ്ങൾക്കും വെള്ളറട, പെരുങ്കടവിള വില്ലേജുകളിലെ 20 ഉം കാട്ടാക്കട താലൂക്കിലെ കള്ളിക്കാട് വില്ലേജിലെ കണ്ട്കൃഷി ഭൂമിയിലെ 80 ഉം അമ്പൂരി, കീഴാറൂർ, വാഴിച്ചൽ, ഒറ്റശേഖരമംഗലം വില്ലേജുകളിൾപ്പെട്ട 14 കുടുംബങ്ങൾക്കുമാണ് പട്ടയം കിട്ടിയത്. കുന്നത്തുകാൽ ഗൗതം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സി. കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

ഡിജിറ്റൽ സർവേ നടപടികൾ നവംബർ ഒന്നിന് തുടങ്ങുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അവകാശരേഖ ലഭ്യമാക്കൽ, ഉടമസ്ഥാവകാശം തെളിയിക്കാൻ ഏകീകൃത അവകാശരേഖ, ഓൺലൈൻ സേവനങ്ങൾ, ഭൂമിയുമായി ബന്ധപ്പെട്ട് കാലങ്ങളായി നിൽക്കുന്ന പ്രശ്നങ്ങൾ തീർപ്പാക്കൽ, കൃത്യമായ ഭൂരേഖകളും സ്‌കെച്ചുകളും ലഭ്യമാക്കുക എന്നിങ്ങനെയാണ് ഈ സർവേയുടെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര താലൂക്കിലെ പാറശ്ശാല നിയോജകമണ്ഡലത്തിൽ നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്കുള്ള പട്ടയമാണ് വിതരണം ചെയ്തത്.