തിരുവനന്തപുരം: അട്ടക്കുളങ്ങര ജംഗ്ഷനിലെ ഗതാഗത സ്‌തംഭനത്തിന് ശാശ്വത പരിഹാരമായ ഫ്ലൈഓവർ നിർമ്മിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി. സ്ഥലം അടയാളപ്പെടുത്തുന്ന ജോലിയാണ് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ മന്ത്രി ആന്റണി രാജു സ്ഥലം സന്ദർശിച്ചു.
1200 മീറ്റർ നീളത്തിൽ വിഭാവനം ചെയ്‌തിട്ടുള്ള അട്ടക്കുളങ്ങര ഫ്ലൈഓവർ ശ്രീവരാഹത്തിന് സമീപം തുടങ്ങി കിഴക്കേകോട്ട രാമചന്ദ്രൻ ടെക്സ്റ്റൈൽസിന് സമീപം അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഒഫ് കേരളയ്‌ക്കാണ് ( ആർ.ബി.സി.ഡി.കെ ) നിർമ്മാണച്ചുമതല. ഒന്നര വർഷത്തിൽ ഭൂമി ഏറ്റെടുക്കലും അടുത്ത ഒന്നര വർഷത്തിൽ നിർമാണവും നടത്തി മൂന്നുവർഷത്തിനകം ഫ്ലൈഓവർ യാഥാർത്ഥ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിക്കായി കിഫ്ബി 180 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 100 കോടിയോളം ഭൂമി ഏറ്റെടുക്കലിനാണ്. നിർദിഷ്ട ഫ്ലൈഓവറിന്റെ ഇടതുഭാഗം പുരാവസ്‌തു വകുപ്പിന്റെ അധീനതയിലായതിനാൽ വലതുവശത്തുള്ള ഭൂമിയായിരിക്കും ഏറ്റെടുക്കുക. ഏകദേശം 300 കടകൾ സ്ഥിതിചെയ്യുന്ന ഭൂമി ഏറ്റെടുക്കേണ്ടതായിവരും. ഈഞ്ചയ്ക്കലിലെ ഫ്ലൈഓവർ നിർമ്മാണത്തിന് കേന്ദ്രസർക്കാർ 159 കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണിത്. കിഴക്കേകോട്ടയിൽ പുതുതായി നിർമ്മിച്ച ആകാശ നടപ്പാത ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.