നാഗർകോവിൽ: നാഗർകോവിലിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 63 പവന്റെ സ്വർണവും 92,000 രൂപയും കവർന്നു. നാഗർകോവിൽ സൈമൺ നഗർ സ്വദേശി ശങ്കര നാരായണന്റെ (37) വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെയായിരുന്നു സംഭവം.ശങ്കര നാരായണനും ഭാര്യയും വെട്ടുവന്നിമഠത്തിലുള്ള സ്വകാര്യ സ്കാൻ സെന്ററിലെ ജോലിക്കാരാണ്. കഴിഞ്ഞ ദിവസം ശങ്കര നാരായണന് നൈറ്റ് ഡ്യൂട്ടിയായിരുന്നു. അതിനാൽ ജോലി കഴിഞ്ഞ ശേഷം ശങ്കര നാരായണന്റെ ഭാര്യ അവരുടെ അമ്മയുടെ വീട്ടിൽ പോയി. ഇന്നലെ രാവിലെ തിരികെ വന്നപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. സ്വകാര്യ മുറിയിലെ അലമാരയിലുണ്ടായിരുന്ന സ്വർണവും പണവുമാണ് കവർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, നാഗർകോവിൽ ഡി.വൈ.എസ്.പി നവീൻ കുമാർ, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.നേശമണി നഗർ പൊലീസ് കേസ് എടുത്തശേഷം സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.