
തിരുവനന്തപുരം: തലശ്ശേരി - മാഹി ബൈപ്പാസ് മാർച്ചിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കാസർകോട്-തിരുവനന്തപുരം ദേശീയ പാതയിലെ കണ്ണൂർ ജില്ലയിലെ നിർമ്മാണ പ്രവൃത്തി വിലയിരുത്തിയ ശേഷം താഴെചൊവ്വയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ചയിലൊരിക്കൽ ദേശീയപാത വികസന പ്രവൃത്തികൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇനിയുള്ള പരിശോധനയിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് പരിശോധന.
ദേശീയപാതയ്ക്ക് ഭൂമിയേറ്റടുക്കാൻ 5,580 കോടി രൂപ വിനിയോഗിച്ചു. 2024 ഓടെ ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തികൾ പൂർണ്ണമായും പൂർത്തിയാക്കും. കൃത്യവിലോപം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കും. ഫീൽഡ് വിസിറ്റ് സംബന്ധിച്ച് സൂപ്രണ്ടിംഗ് എൻജിനിയർമാർ രേഖാമൂലം മന്ത്രിയെ അറിയിക്കണം. ഉദ്യോഗസ്ഥരെ മോണിറ്റർ ചെയ്യാൻ ഉദ്യോഗസ്ഥ തലത്തിൽ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ, എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർ ബി.എൽ. മീണ, പ്രോജക്ട് ഡയറക്ടർ അഭിഷേക് തോമസ് വർഗ്ഗീസ്, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.