
തിരുവനന്തപുരം: ഇ.ഡി അന്വേഷണത്തെയല്ല എതിർത്തതെന്നും സമൻസ് വിവരം ചോർത്തിയതിനെതിരായാണ് കോടതിയെ സമീപിച്ചതെന്നും മുൻ മന്ത്രി തോമസ് ഐസക് പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് കേസിൽ ഇ.ഡി തുടർസമൻസുകൾ അയയ്ക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ വിനിമയച്ചട്ടം ലംഘിച്ചെന്നായിരുന്നു ഇ.ഡിയുടെ ആക്ഷേപം. രണ്ട് വർഷം അന്വേഷിച്ചിട്ടും ഒന്നും കിട്ടിയില്ല. അതോടെയായിയിരുന്നു സമൻസ്. സമൻസ് ഉണ്ടെന്നറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. വിവരം മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകി.
തന്റെയും ബന്ധുക്കളുടെയും പത്ത് വർഷത്തെ സാമ്പത്തിക വിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെട്ടത്. കിഫ്ബി വന്നിട്ട് 10 വർഷമായിട്ടില്ല. വിരട്ടലിൽ പേടിയില്ലെന്നും കിഫ്ബിയെ തകർക്കുകയാണ് അന്വേഷണ ഏജൻസിയുടെ ലക്ഷ്യമെന്നും ഐസക് ആരോപിച്ചു.