
■അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി
തിരുവനന്തപുരം: സുഹൃത്തായ യുവതിയെ മർദ്ദിച്ചെന്ന പരാതിയിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരെ തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോവളം പൊലീസ് കേസെടുത്തു. ഐ.പി.സി 362 (ബലമായി കടത്തിക്കൊണ്ടുപോകൽ), 323(ആഘാതമേൽപ്പിക്കൽ), 354 (സ്ത്രീത്വത്തെ അപമാനിക്കൽ) 506 (കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ) 34 (സംഘംചേരൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
അദ്ധ്യാപികയായ യുവതി ഇന്നലെ രാവിലെ കോവളം സ്റ്റേഷനിലെത്തി സി.ഐ മുമ്പാകെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാവകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ, കേസ് തുടരന്വേഷണത്തിനും അനന്തര നടപടികൾക്കുമായി ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ അനിൽകുമാറിന് കൈമാറി. നിയമസഭാംഗമായതിനാൽ, കേസിന്റെ ഫയലുകൾ ലഭിച്ച ശേഷം സ്പീക്കറുടെ അനുമതിയോടെ എം.എൽ.എയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും, തുടരന്വേഷണ നടപടികൾ കൈക്കൊള്ളാനുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ തീരുമാനം
കഴിഞ്ഞ മാസം 14-നാണ് എൽദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും. കോവളത്തെ ഹോട്ടലിലെത്തിയത്. ഇരുവരും തമ്മിൽ അവിടെ വച്ച് വാക്കുതർക്കമുണ്ടാവുകയും, കാറിൽ അവിടെ നിന്ന് പോകുന്നതിനിടെ തന്നെ മർദ്ദിക്കുകയും ,സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. സംഭവത്തിൽ യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പരാതി കോവളം സ്‌റ്റേഷനിലേക്ക് കൈമാറിയെങ്കിലും,
ഒരാഴ്ചയോളം കേസെടുത്തില്ല. സംഭവം വാർത്തയും വിവാദവുമായ ശേഷമാണ് പൊലീസ് കേസെടുത്തത്. സംഭവ സമയത്ത് എം.എൽ.എയുടെ പി.എയും കാറിലുണ്ടായിരുന്നതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെയും യുവതി മൊഴി നൽകിയിട്ടുണ്ട്.
എൽദോസ് കുന്നപ്പിള്ളിയുടെ കേസിൽ മൊഴിയെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് പൊലീസ് പറയുന്നു. ആശുപത്രിവിട്ടശേഷം വിശദമായി വീണ്ടും മൊഴി രേഖപ്പെടുത്തും.
അതേസമയം എൽദോസ് മുൻകൂർ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു.