pig

ആര്യനാട്: വെടിവെച്ചിട്ട കാട്ടുപന്നിയെ കാണാനില്ല. പരുത്തിപള്ളി വനം വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ആര്യനാട് പഞ്ചായത്തിലെ ഇറവൂർ ഭാഗത്ത് മനോജിന്റെ പുരയിടത്തിൽ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് അറിയിച്ചനുസരിച്ച് വിമുക്ത ഭടനും പഞ്ചായത്തിന്റെ ഷൂട്ടറുമായ രാജൻ സ്ഥലത്തെത്തി പന്നിയെ വെടിവച്ചിട്ടു. ശേഷം ഇതിനെ മറവ് ചെയ്യാനുള്ള സാമഗ്രികൾ സ്ഥലത്ത് ലഭിക്കാത്തത് കാരണം സാമഗ്രികൾ എടുക്കാൻ രാജൻ വീട്ടിൽ പോയി വരുന്നതിനിടെയാണ് കാട്ടു പന്നി അപ്രത്യക്ഷമായത്.

വീട്ടുടമ മനോജാണ് പന്നിയെ കാണാനില്ലെന്ന് രാജനെ അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കാറിൽ എത്തിയ സംഘം പന്നിയെ കടത്തിക്കൊണ്ടുപോയി എന്ന് മനസിലാക്കിയ രാജൻ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹനെയും തുടർന്ന് പ്രസിഡന്റ് വനം വകുപ്പിനേയും പൊലീസിനെയും വിവരം അറിയിച്ചു. രാജനിൽ നിന്ന് വനം വകുപ്പ് മൊഴിയെടുത്തു. പരുത്തിപള്ളി വനം വകുപ്പ് റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.