കണ്ണൂർ: നഗര ഹൃദയത്തിലെ താവക്കര വെസ്റ്റ് അങ്കണവാടിയിൽ പൂട്ടുപൊളിച്ചു അകത്തു കയറുകയും കഞ്ഞിയും പയറും ഓംലറ്റും പാചകം ചെയ്തു കഴിക്കുകയും ഉപകരണങ്ങളും ടൈൽ പാകിയ തറയും നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ഒടുവിൽ പൊലീസ് പിടിയിലായി. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷിനെയാണ് കണ്ണൂർ ടൗൺ സി.ഐ പി.എ ബിനുമോഹൻ അറസ്റ്റു ചെയ്തത്. സി.സി ടി.വി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യം കുടുങ്ങിയതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് ഇയാൾ അങ്കണവാടിയിൽ സീലിംഗ് തകർത്തും ജനൽ വാതിലുകൾ പൊളിച്ചും അകത്തു കടന്നത്.
നഗരത്തിലെ വിവിധ കടകളിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണിയാൾ. നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ച പ്രതി ജയിലിൽ നിന്നും ഇറങ്ങിയാൽ മോഷണം നടത്തുന്നത് പതിവാണ്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ വിജേഷിനെ റിമാൻഡ് ചെയ്തു. കവർച്ച നടത്തുന്ന ഇടങ്ങളിൽ നിന്നും പാചകം ചെയ്തു ഭക്ഷണം കഴിക്കുകയെന്നതാണ് ഇയാളുടെ പതിവു രീതി. ഈ ശീലവും പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചു. താണ മുഴത്തടം യു.പി സ്‌കൂളിലും തലശ്ശേരിയിലും ഇതിനു സമാനമായി മോഷണം നടന്നിട്ടുണ്ട്. മോഷ്ടിച്ചു കിട്ടുന്ന പണം കൊണ്ടു ഇയാൾ ആർഭാട ജീവിതം നയിക്കുകയാണെന്നും പൊലീസ് പറഞ്ഞു.