തിരുവനന്തപുരം:കാൽ നൂറ്റാണ്ടായി എങ്ങുമെത്താതെ കിടക്കുന്ന ജഗതി മുതൽ കൂട്ടാംവിള വരെയുള്ള മലിനജല (സീവേജ്) സംസ്‌കരണ പദ്ധതിക്ക് ഒടുവിൽ ശാപമോക്ഷം.ഭൂമി ഏറ്റെടുക്കലിലുണ്ടായ പ്രതിസന്ധിയെ തുടർന്നാണ് പദ്ധതി ഇഴഞ്ഞുനീങ്ങിയത്.പ്രതിസന്ധികളെല്ലാം മാറി പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണിപ്പോൾ.1996ലാണ് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി കാരണം പരിസ്ഥിതിക്ക് ഒരുതരത്തിലുമുള്ള കോട്ടവും ഉണ്ടാകില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച സമിതി റിപ്പോർട്ട് നൽകിയിരുന്നു.
3508 മീറ്റർ
ജഗതി മുതൽ കൂട്ടാംവിള വരെ 3508 മീറ്റർ നീളത്തിലാണ് സ്വിവറേജ് പദ്ധതി പ്രാവർത്തികമാക്കുന്നത്. 2452 മീറ്റർ പ്രധാന സ്വീവർ കുഴലുകളും 157 മീറ്റർ ദൂരത്തിൽ ബ്രാഞ്ച് സ്വീവർ കുഴലുകളുമാണ് സ്ഥാപിക്കുന്നത്.ഇതിൽ 1247 മീറ്ററാണ് ഇനി പൂർത്തീകരിക്കാനുള്ളത്.കരമനയാറിന്റെ ഇരുവശങ്ങളിലുമായി ശാസ്തമംഗലം,തൈക്കാട് വില്ലേജുകളിലായി ജഗതി ജംഗ്ഷന് സമീപമാണ് പദ്ധതി പ്രദേശം.പദ്ധതി പ്രാവർത്തികമാകുന്നതോടെ ശാസ്തമംഗംലം, തൈക്കാട് വില്ലേജുകളിൽ ഉൾപ്പെട്ട ഭൂരിഭാഗം പ്രദേശത്തേയും മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാനാകും.
3.65 കോടി
സ്ഥലമേറ്റെടുക്കുന്നതിനായി വാട്ടർ അതോറിട്ടി 3.65 കോടിയാണ് ചെലവിടുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ 9 കുടുംബങ്ങളുടെ ഭൂമിയാണ് നഷ്ടപ്പെടുക.നേരത്തെ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചങ്കിലും പ്രാദേശിക എതിർപ്പുകളെ തുടർന്ന് തുടർനടപടികളൊന്നും നടന്നില്ല.ആഗസ്റ്റിൽ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കുകയും ചെയ്തു.കിള്ളിയാറിന് കുറുകെ പൈപ്പ് ലൈൻ ഇനി സ്ഥാപിക്കേണ്ടതുണ്ട്.എല്ലാം പൂർത്തിയാകുന്നതോടെ ഭാഗികമായി കമ്മിഷൻ ചെയ്യാനാണ് വാട്ടർ അതോറിട്ടിയുടെ തീരുമാനം.പാങ്ങോട് മുതൽ ഇടപ്പഴിഞ്ഞി വരെയുള്ള റോഡിൽ വിവേകാനന്ദ നഗറിനും ചിത്രാനഗറിനും ഇടയിലാണ് പൈപ്പ് ലൈൻ പദ്ധതി.
5000 പേർക്ക് ഗുണം ലഭിക്കും
പൂർത്തിയാകുന്നതോടെ ജഗതി,പൂജപ്പുര, പാങ്ങോട് വാർഡുകളിലായി 5000 വീട്ടുകാർക്കും മറ്റ് സ്ഥാപനങ്ങൾക്കും ഗുണം ലഭിക്കും.ജഗതി മുതൽ കൂട്ടാംവിള വരെ 20,000 മീറ്ററായിരിക്കും പൈപ്പുകൾ നീളുക.ഈ പൈപ്പുകളിലൂടെ കൊണ്ടുവരുന്ന മലിനജലം കുര്യാത്തിയിലെ 107 എം.എൽ.ഡി പമ്പ് ഹൗസിൽ എത്തിക്കും.തുടർന്ന് മുട്ടത്തറയിലെ മലിനജല സംസ്‌കരണ പ്ളാന്റിൽ സംസ്‌കരിക്കുകയാണ് ചെയ്യുക.
പദ്ധതി ഇങ്ങനെ
തുടങ്ങിയത് 1996ൽ
ചെലവ് 3.65 കോടി
ദൈർഘ്യം 3508 മീറ്റർ
ഭൂമി വിട്ടുകൊടുത്തത് 9 കുടുംബങ്ങൾ
ഇനി പൂർത്തിയാക്കാനുള്ളത് 1247 മീറ്റർ