
വെള്ളറട: തിരുവനന്തപുരം പട്ടണത്തിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് അമ്പൂരിയിലെ നെല്ലിക്കാമല. 1500 അടിയിലേറെ ഉയരമുള്ള നെല്ലിക്കാമലയുടെ നെറുകയിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. മലയുടെ മുകൾഭാഗം വിശാലമായതിനാൽ പാറയുടെ മുകൾഭാഗത്തുനിന്നും നോക്കിയാൽ ശംഖുംമുഖം കടപ്പുറവും വിമാനത്താവളത്തിലെ വിമാനം ഇറങ്ങുന്നതും ഉയരുന്നതും കടലിലൂടെ കൂറ്റൻ കപ്പലുകൾ കടലാസ് ബോട്ടിന്റെ വലിപ്പത്തിൽ മുന്നോട്ട് നീങ്ങുന്നതും കാണാൻ കഴിയും. ദ്രവ്യപ്പാറ ഉൾപ്പെടുന്ന സർക്കാർ പാറ കൈയേറാൻ ഖനന മാഫിയകൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധങ്ങളാണ് പോറൽ ഏല്പിക്കാതെ ഈ പാറയെ സംരക്ഷിച്ചുവരുന്നത്. വിശ്വാസികളായ നാട്ടുകാർ ഗുഹാക്ഷേത്രത്തിൽ ശിവപ്രതിഷ്ഠ നടത്തി മുടങ്ങാതെ പൂജ നടത്തുന്നുണ്ട്. എല്ലാ ശിവരാത്രി നാളിലും ഇവിടത്തെ ദക്ഷിണാമൂർത്തി ഗുഹാക്ഷേത്രത്തിലേക്ക് തീർത്ഥാടനവും നടക്കുന്നു. ടൂറിസ്റ്റുകളും ഇവിടെ വന്നുപോകാറുണ്ട്. 1500 അടി ഉയരമുള്ള മലയുടെ ഒരു ഭാഗത്തു നിന്നും വാഹനത്തിലൂടെ സഞ്ചരിച്ച് പാറയുടെ നെറുകയിലെത്തി കാഴ്ചകൾ കണ്ട് മറുഭാഗത്തുകൂടി മലയിറങ്ങാം. മലമുകളിൽ റിസോർട്ടുകൾ കൂടി ഉണ്ടെങ്കിൽ നെയ്യാർ ഡാമിലും തൃപ്പരപ്പിലും കന്യാകുമാരിയിലും എത്തുന്ന ടൂറിസ്റ്റുകൾക്കും വിദേശികൾക്കും ഇവിടംകൂടി സന്ദർശിക്കാം. നെല്ലിക്കാമലയും തൊട്ടടുത്ത കൊണ്ടകെട്ടി മലയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടൊരു റോപ്പ് വേ കൂടി ഉണ്ടായാൽ അമ്പൂരിയും ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിക്കുമെന്നതിൽ സംശയമില്ല. ഇവിടം ഒരു ടൂറിസകേന്ദ്രമായി വളർന്നാൽ കടുത്ത പ്രതിസന്ധി മൂലം റബർ ഉല്പാദന മേഖലയിൽ ബുദ്ധിമുട്ടുന്ന ചെറുകിട കർഷകർക്ക് ഏറെ പ്രയോജനകരമായി മാറും.
ദ്രവ്യപ്പാറയിലെത്താം
കുടപ്പനമൂട്, പൊട്ടൻചിറയിൽ നിന്നും മലമുകൾ വരെയുള്ള റോഡിലൂടെ അര കിലോമീറ്റർ കാൽനടയായി വേണം ദ്രവ്യപ്പാറയിൽ എത്താൻ. വാഴിച്ചൽ, കുട്ടമല വഴി പുറുത്തിപ്പാറ റോഡുകളെ തമ്മിൽ ബന്ധിപ്പിച്ചാൽ മലയോര ടൂറിസത്തിന് വൻ സാദ്ധ്യതകളാണുള്ളത്.
ഐതിഹ്യമറിയാം
അമ്പൂരി പഞ്ചായത്തിലെ നെല്ലിക്കാമലയുടെ നെറുകയിൽ തലയുയർത്തി നിൽക്കുകയാണ് ദ്രവ്യപ്പാറ. എട്ടുവീട്ടിൽപ്പിള്ളമാരിൽ നിന്ന് രക്ഷനേടാൻ മാർത്താണ്ഡവർമ്മ മഹാരാജാവ് ഒളിച്ചുപാർത്തത് ഈ പാറയിലെന്നാണ് പറയപ്പെടുന്നത്. മാർത്താണ്ഡവർമ്മയ്ക്ക് ദ്രവ്യപ്പാറയുടെ മുകളിലെത്താൻ അക്കാലത്ത് കൊത്തിയതെന്ന് നാട്ടുകാർ വിശ്വസിക്കുന്ന 72 പടികളിലൂടെയാണ് ആളുകളിന്ന് മുകളിലെത്തുന്നത്. പടികൾ തമ്മിൽ അകലമുള്ളതിനാൽ ശക്തമായ കാറ്റിനെ പ്രതിരോധിച്ച് കൈ കൊണ്ട് ഓരോ പടികളിലും പിടിച്ച് തൂങ്ങിവേണം മുകളിലെത്താൻ.
അന്നൂരിയിൽ നിന്ന് അമ്പൂരിയിലേക്ക്
ആദിവാസികൾക്ക് കരം ഒഴിവാക്കിക്കൊടുത്ത അമ്പൂരിയിലെ 1001 പറനിലം ദ്രവ്യപ്പാറയ്ക്ക് അഭിമുഖമായി ഉണ്ടായിരുന്നു. പകരം റബറും തെങ്ങും കടന്നുവന്നു. ഈ നിലത്തിൽ കൃഷി ചെയ്തിരുന്ന ആദിവാസികൾ അവരുടെ ക്ഷേമത്തിനായി കൊയ്‌തെടുക്കുന്ന നെല്ല് അരിയാക്കി ദ്രവ്യപ്പാറയിലെ ഗുഹാക്ഷേത്രത്തിൽ പായസം വച്ച് നിവേദിച്ചിരുന്നു. അക്കാലത്ത് സുലഭമായിരുന്ന പ്രത്യേക ഇനം ഞാറു നട്ട് ആദിവാസികൾ ഉച്ചയ്ക്ക് കതിരിട്ട് വൈകുന്നേരത്തോടു കൂടി കൊയ്ത് അന്നന്ന് കഞ്ഞി വച്ചിരുന്നതിനാൽ ഈ പാടം അന്നൂരി പാടം എന്നറിയപ്പെട്ടിരുന്നതായും അത് പിന്നീട് അമ്പൂരിയായി മാറിയെന്നും പറയുന്നു.