corporation


തിരുവനന്തപുരം: സംസ്ഥാനത്ത് 2019നു മുമ്പ് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ ക്രമപ്പെടുത്താൻ മുനിസിപ്പൽ, പഞ്ചായത്ത് രാജ് ചട്ടങ്ങൾ പുറപ്പെടുവിക്കാൻ മന്ത്രിസഭാ തീരുമാനം. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണറുടെ ഇടപെടൽ ഒഴിവാക്കാനാണ് ചട്ടം കൊണ്ടുവരുന്നത്. കേരള മുനിസിപ്പൽ ആക്ടും പഞ്ചായത്ത് രാജ് ആക്ടും ഭേദഗതി ചെയ്യാൻ നിയമ ഭേദഗതി ബില്ലായോ ഓർഡിനൻസായോ കൊണ്ടു വന്നാൽ ഗവർണറുടെ അനുമതിക്കായി പോകേണ്ടി വരും.
നേരത്തെയുള്ള നാലു ബില്ലുകളിൽ ഗവർണർ ഒപ്പുവച്ചിരുന്നില്ല. 2019 നവംബർ ഏഴിനോ അതിനു മുമ്പോ നിർമ്മാണം ആരംഭിച്ചതോ പൂർത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് പിഴ ഒടുക്കി ക്രമപ്പെടുത്താനാകുക. ഇതിന് ആവശ്യമായ രീതിയിൽ 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 407(1) വകുപ്പ്, കേരള പഞ്ചായത്തീരാജ് ആക്ടിലെ 235 എബി (1) വകുപ്പ് എന്നിവ ഭേദഗതി ചെയ്യുന്നതിനാണ് അനുമതി. ഇതിന്റെ അടിസ്ഥാനത്തിൽ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്നതിനായി കേരള മുനിസിപ്പാലിറ്റി (അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കൽ) ചട്ടവും കേരള പഞ്ചായത്തീരാജ് (അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കൽ) ചട്ടവും പുറപ്പെടുവിക്കുമെന്നും മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

അംഗീകൃത നഗര വികസന പദ്ധതികൾക്ക് വിരുദ്ധമായത്, വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള റോഡുകളിൽ നിന്ന് നിശ്ചിത അകലം പാലിക്കാത്തത്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത്, നെൽവയൽ-തണ്ണീർത്തട നിയമങ്ങൾ ലംഘിക്കപ്പെട്ടത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് പുതിയ ചട്ടങ്ങൾ വരുന്നതോടെ ക്രമവത്കരണം സാദ്ധ്യമാവുമെന്നും മന്ത്രി വ്യക്തമാക്കി.

ചട്ടം നിലവിൽ വരുന്നതോടെ 2019 നവംബർ 7ന് മുമ്പ് നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ പിഴ ഒടുക്കി ക്രമവത്കരിക്കാൻ സാധിക്കും. പല കാരണങ്ങളാൽ ചട്ടലംഘനമുണ്ടായ നിരവധി കെട്ടിടങ്ങൾ ക്രമവത്കരിക്കാൻ സാധിക്കാതെ വന്നതോടെയാണ് സർക്കാർ ഇടപെടൽ. കെട്ടിട ഉടമകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിൽ വർദ്ധനവുണ്ടാക്കാനും നടപടി സഹായിക്കും.