കാട്ടാക്കട: കോട്ടൂർ അഗസ്ത്യവന മേഖലയിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയെ സംസ്കരിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്.വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അഞ്ചോളം വെറ്ററിനറി ഡോക്ടർമാരാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വൈകിട്ട് 6ഓടെ സെറ്റിൽമെന്റിൽ തന്നെ സംസ്കാരം നടത്തി.

കുറ്റിച്ചൽ പഞ്ചായത്തിലെ പട്ടാണിപ്പാറ ആദിവാസി സെറ്റിൽമെന്റിൽ ചൊവ്വാഴ്ചയാണ് ആദിവാസികൾ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.ചരിഞ്ഞ ആനയ്ക്ക് അടുത്ത് കുട്ടിയാനയും നിൽക്കുന്നതായി ആദിവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി 7ഓടെ വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബു,പേപ്പാറ അസിസ്റ്റന്റ് വാർഡൻ സലിംജോസ്,അഗസ്ത്യവനം ഡെപ്യൂട്ടി വാർഡൻ അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം വനത്തിലെത്തി രണ്ടര വയസോളം പ്രായമുള്ള കുട്ടിയാനയെ പ്രത്യേക വാഹനത്തിൽ കോട്ടൂർ കാപ്പുകാട്ടെ ആന പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചു.ആനക്കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.