sabarimala

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യസ്ഥാപനങ്ങൾക്ക് ലൈസൻസോ രജിസ്‌ട്രേഷനോ നിർബന്ധമാണെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. സുരക്ഷിത ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കാൻ സന്നിധാനം,പമ്പ,നിലയ്ക്കൽ,എരുമേലി എന്നിവിടങ്ങളിൽ 24 മണിക്കൂർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.മണ്ഡലകാലത്തിന് മുൻപ് പ്രധാന ജലസ്രോതസുകളിൽ നിന്നും വെള്ളം പരിശോധനയ്ക്കയയ്ക്കും.ഒരു ഹോട്ടലിലെ ഒരു ജീവനക്കാരനെങ്കിലും ഭക്ഷ്യസുരക്ഷാ പരിശീലനം നൽകും.കൂടാതെ അന്നദാനം നടത്തുന്നവർക്കും പരിശീലനം നൽകും.കുമളി,വണ്ടിപ്പെരിയാർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സീസണിനു മുൻപ് പ്രത്യേക പരിശോധനകളും നടത്തും.

പ്രസാദങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും മറ്റും ഗുണനിലവാരം പരിശോധിക്കുന്നതിനായി ദേവസ്വം ബോർഡിന്റെ സഹകരത്തോടെ പമ്പയിലും സന്നിധാനത്തും താത്ക്കാലിക ഭക്ഷ്യ സുരക്ഷാ പരിശോധനാലാബ് ആരംഭിക്കും.കൂടുതൽ പരിശോധനകൾക്കായി തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാലാബിൽ അയയ്ക്കും.എല്ലാ കടകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.