വിതുര: വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സി.ഐയുടെ സേവനം ലഭ്യമല്ലാതായിട്ട് ഒന്നര മാസമാകുന്നു.നിലവിലുണ്ടായിരുന്ന സി.ഐ എസ്.ശ്രീജിത്ത് വട്ടപ്പാറ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയതോടെയാണ് വിതുര സ്റ്റേഷനിൽ സി.ഐ ഇല്ലാതായത്. വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചയുടനെയാണ് സി.ഐയെ ഇവിടെ നിന്ന് സ്ഥലം മാറ്റിയത്. ഇതിന് തൊട്ടുമുൻപ് നിലവിലുണ്ടായിരുന്ന എസ്.ഐ സുധീഷിനെയും വെഞ്ഞാറമൂട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറിപ്പോയ സി.ഐയും, എസ്.ഐയും മികച്ച പ്രവർത്തനമാണ് വിതുര സ്റ്റേഷൻപരിധിയായ വിതുര,തൊളിക്കോട് പഞ്ചായത്തുകളിൽ കാഴ്ചവച്ചിരുന്നത്. പുതിയ സി.ഐയെ ഉടൻ നിയമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വാഗ്ദാനം കടലാസിൽ മാത്രമാണ്.
സർക്കാരിന്റെ ലഹരിവിരുദ്ധ സന്ദേശ പരിപാടിയായ യോദ്ധാവ് പദ്ധതിയുടെ ഭാഗമായി വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ എസ്.ഐ വിനോദ് കുമാർ,ഗ്രേഡ് എസ്.ഐ സതികുമാർ,ഇർഷാദ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളുകളും,റസിഡന്റ്സ് അസോസിയേഷനുകളും കേന്ദ്രീകരിച്ച് മികച്ച രീതിയിൽ ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
എസ്.ഐയും സംഘവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങൾ വിപണിയിൽ സുലഭമാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. അതേസമയം ഇതുസംബന്ധിച്ച് വിവിധ സംഘടനകൾ മന്ത്രിക്ക് പരാതി നൽകിയിരുന്നു.
സ്റ്റേഷനിൽ പൊലീസ് കോൺസ്റ്റബിൾമാരുടെ കുറവുമുണ്ട്
ലഹരിയിൽ മയങ്ങി നാട്
സ്റ്റേഷൻ പരിധിയിൽ വിനോദസഞ്ചാരകേന്ദ്രങ്ങളുള്ളതിനാൽ ആയിരക്കണക്കിന് വിനോദസഞ്ചാരികളിവിടെ എത്തുന്നുണ്ട്. മലയോരമേഖലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുടെ വില്പനയും ഉപഭോഗവും വർദ്ധിച്ചുവരുന്നതിനാൽ വിതുര മേഖലയിലെ ടൂറിസം മേഖലകളിലും ലഹരിവില്പന അരങ്ങുതകർക്കുകയാണ്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള ലഹരിവില്പനയും ഉഷാറാണ്.
പൊലീസ് സേവനം അത്യാവശ്യം
നിരന്തരം അക്രമങ്ങളും അപകടമരണങ്ങളും നടക്കുന്ന വിതുര പഞ്ചായത്തിൽ സി.ഐയുടെ സേവനം അത്യാവശ്യമാണെന്നാണ് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും പറയുന്നത്.
കല്ലാർ നദിയിൽ നടക്കുന്ന അപകടമരണങ്ങൾക്ക് തടയിടാൻ ഒരു പരിധി വരെ മുൻപുണ്ടായിരുന്ന സി.ഐമാർക്ക് സാധിച്ചിട്ടുണ്ട്. ലഹരി വിപണനത്തിന് തടയിടാൻ എക്സൈസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എക്സൈസും പൊലീസും കൈകോർത്താൽ ലഹരിമാഫിയയെ തകർക്കാൻ കഴിയുമെന്നാണ് റസിഡന്റ്സ് അസോസിയേഷനുകൾ പറയുന്നത്.