
പൊലീസിന് കടുത്ത മുന്നറിയിപ്പുമായി സർക്കാർ
തിരുവനന്തപുരം: കിളികൊല്ലൂരിലെ അതിക്രമമടക്കം സമീപകാലത്തായി ഉയരുന്ന വിവാദങ്ങളിൽ പൊലീസ് സേനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായവാസനകൾ അനുവദിച്ച് കൊടുക്കാൻ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി.- ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ജനകീയ മുഖവും സ്വഭാവവുമാണ് പൊലീസിന് വേണ്ടത്. അതിനെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല. അങ്ങനെ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കും- മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഏറ്റവും മികച്ച പൊലിസിംഗ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. എൽ.ഡി.എഫ് സർക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലിസിംഗ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം. നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പൊലീസിന്റെ യശസ്സിന് ചേരാത്ത സംഭവങ്ങൾ ഉണ്ടാകുന്നുവെന്നത് അംഗീകരിക്കാനാകില്ല. അത്തരം കൃത്യങ്ങളിലേർപ്പെടുന്നവർ കേരള പൊലീസിന് അവമതിപ്പുണ്ടാക്കുകയാണ്. അവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല. കുറ്റമറ്റ അന്വേഷണമുറപ്പാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് സേനയിൽ സ്ഥാനമുണ്ടാകില്ല. പരമാവധി ശിക്ഷാ നടപടികളുണ്ടാവും.
സംസ്ഥാനത്ത് ആറ് വർഷക്കാലത്തിനിടയിൽ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ വലിയ കുറവാണുണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. കുറ്റാന്വേഷണ മികവിൽ കേരള പൊലീസ് രാജ്യത്ത് ഒന്നാമതാണ്. വർഗീയധ്രുവീകരണ ശ്രമങ്ങൾ നടന്നപ്പോഴൊക്കെയും മതനിരപേക്ഷതയുയർത്തിപ്പിടിച്ച് ഇടപെടാൻ പൊലീസിന് കഴിഞ്ഞു. ദുരന്തനിവാരണരക്ഷാപ്രവർത്തനരംഗത്തും പൊലീസ് ജനങ്ങളോട് കൈകോർത്തു.
മികച്ച റെക്കാഡുള്ള കേരള പൊലീസിനെ പൊതുജന മദ്ധ്യത്തിൽ തരംതാഴ്ത്തുന്ന ഏത് നീക്കത്തെയും കർക്കശമായി നേരിടും.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ ലേബൽ ചെയ്യുന്നതിനോട് യോജിക്കാനാവില്ല. അത്തരം ലേബലിംഗിന് പ്രത്യക്ഷമായോ പരോക്ഷമായോ കാരണമാകുന്ന ചെയ്തികളിലേർപ്പെടുന്ന പൊലീസുകാരോട് ഒരുതരത്തിലുള്ള അനുഭാവവും സർക്കാരിൽ നിന്ന് പ്രതീക്ഷിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.