
തിരുവനന്തപുരം : കേരളത്തിലെ വിവിധ സർവകലാശാലകളിൽ ആർ.എസ്.എസുകാരായ വി.സിമാരെ കയറ്റാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കരുതേണ്ടെന്നും ,ഇതിനായി വിദ്യാർത്ഥികൾ കാവലുണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. വിസിമാർക്കെതിരായ ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ജി.പി.ഒയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിസിമാരെ നിയമിച്ച അതേ നിയമമാണ് ഗവർണർക്ക് ചാൻസലറുടെ അധികാരവും നൽകുന്നത്. ആ നിയമം തെറ്റെങ്കിൽ ആദ്യം പുറത്ത് പോകേണ്ടത് ഗവർണറാണ്. ആർ.എസ്.എസുകാരെ തിരികിക്കയറ്റി ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയെയും വിവിധ സെൻട്രൽ യൂണിവേഴ്സിറ്റികളെയും തകർത്തത് പോലെ കേരളത്തിലെ സർവകലാശാലകളെയും തകർക്കാനാണ് ശ്രമം. സാങ്കേതിക സർവകലാശാല വി.സിക്കെതിരായ വിധി വരുന്നതിന് മുമ്പേ മറ്റു വി.സിമാരെ മാറ്റാനുള്ള നീക്കം ഗവർണർ തുടങ്ങിയിരുന്നു. വി.സിമാരാകാൻ യോഗ്യതയുള്ളവരുടെ പട്ടിക സർവകലാശാലകളിൽ നിന്ന് വാങ്ങിയത് അതിന് തെളിവാണ്. ആർ.എസ്.എസിന്റെ പ്രതിപുരുഷനായി മാറി സർവകലാശാലകൾക്കെതിരെ വാളോങ്ങുന്ന ഗവർണർക്കെതിരെ ശക്തമായ ജനകീയപ്രക്ഷേഭം തീർക്കും. നവംബർ രണ്ടിന് എ.കെ.ജി ഹാളിൽ 5000 പേർ പങ്കെടുക്കുന്ന കൺവെൻഷൻ നടക്കും. തുടർന്ന് എല്ലാ ജില്ലകളിലും കൺവെൻഷൻ സംഘടിപ്പിക്കും. 12ന് ക്യാമ്പുകളിൽ വിദ്യാർത്ഥികൾ അണിനിരക്കും. 15ന് രാജ്ഭവനിലേക്ക് ഒരു ലക്ഷം പേർ അണിനിരക്കുന്ന പ്രകടനവും ജാഥയും നടത്തും..
ഇന്നലെ പാളയം രക്ഷസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ ജി.പി.ഒയിലേക്ക് എത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ, വിവിധ കക്ഷി നേതാക്കളായ സഹായദാസ്,പൂജപ്പുര രാധാകൃഷ്ണൻ,തമ്പാനൂർ രാജീവ്,പട്ടം കൃഷ്ണകുമാർ,ബീമാപള്ളി പീരുമുഹമ്മദ്, സന്തോഷ്കുമാർ,ഇ.ജി.മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.
സേവ് യൂണിവേഴ്സിറ്റി ഫോറം കടലാസ് സംഘടന : എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഗവർണർക്ക് പിന്തുണ നൽകുന്നതും പ്രതിപക്ഷവുമായി ഗവർണറെ ബന്ധിപ്പിക്കുന്ന കണ്ണിയും സേവ് യൂണിവേഴ്സിറ്റി ഫോറമെന്ന കടലാസ് സംഘടനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ആരോപണം. ഗവർണർക്കെതിരെ ജി.പി.ഒയ്ക്ക് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് എം.വി.ഗോവിന്ദന്റെ വിമർശനം. കോൺഗ്രസുകാരും ബി.ജെ.പിക്കാരും ഈ സംഘടനയിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇക്കൂട്ടർക്കൊപ്പമാണ്.